ഫിലാഡല്‍ഫിയ ∙ ഷിക്കാഗോ സെന്റ്. തോമസ് സിറോമലബാര്‍ കത്തോലിക്കാരൂപതയുടെ കീഴില്‍ ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സിറോമലബാര്‍ ഫൊറോനാപള്ളിയുടെ വികാരിയായി സ്ത്യുതര്‍ഹമായ സേവനത്തിനുശേഷം ജൂണ്‍ 1 നു അറ്റ്ലാന്‍റാ സെ. അല്‍ഫോന്‍സാ സിറോമലബാര്‍ ഫൊറോനാപള്ളിയിലേക്ക് സ്ഥലംമാറിപോയ റവ. ഫാ. വിനോദ് മഠത്തിപ്പറമ്പിലിനു ഇടവകജനങ്ങള്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

മേയ് 30 ഞായറാഴ്ച്ച ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ മുഖ്യകാര്‍മ്മികനായും, ഷിക്കാഗോ രൂപതാ പ്രൊക്യൂറേറ്റര്‍ ഫാ. ജോര്‍ജ് മാളിയേക്കല്‍, ഫാ. ഷാജു കാഞ്ഞിരമ്പാറയില്‍, ഫാ. തോമസ് മലയില്‍ എന്നിവര്‍ സഹകാര്‍മ്മികരായും ഇടവകജനങ്ങള്‍ക്കുവേണ്ടി കൃതഞ്ജതാബലി അര്‍പ്പിച്ചു.

ഷിക്കാഗോ സിറോമലബാര്‍ രൂപതയില്‍ പ്രൊക്യൂറേറ്റര്‍, ചാന്‍സലര്‍, വൊക്കേഷന്‍ ആൻഡ് ഫോര്‍മേഷന്‍ ഡയറക്ടര്‍, 4ലൈഫ് മിനിസ്ട്രി ഡയറക്ടര്‍, ജീസസ് യൂത്ത് യുഎസ്എ യുടെ നാഷനല്‍ ചാപ്ലൈന്‍, ഡയോസിഷന്‍ യൂത്ത് അപ്പസ്തോലേറ്റ് ഡയറക്ടര്‍ (ഡിവൈഎ) എന്നീ നിലകളില്‍ പത്തുവര്‍ഷത്തെ സേവനത്തിനുശേഷം ആദ്യമായി അമേരിക്കയിലെ ഒരു ഇടവകയുടെ ചുമതലയുള്ള ഫുള്‍ടൈം വികാരിയായി 2017 ഏപ്രില്‍ 2 നാണ് ഫാ. വിനോദ് ഫിലാഡല്‍ഫിയ പള്ളിയുടെ ചുമതലയേല്‍ക്കുന്നത്.

1998 ഡിസംബര്‍ 28 നു തിരുപ്പട്ടം സ്വീകരിച്ച റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ പോരൂര്‍ സെ. സെബാസ്റ്റ്യന്‍സ് ഇടവകാംഗമാണു. വൈദികനായശേഷം 1999 മുതല്‍ 2007 വരെ മാനന്തവാടി രൂപതയിലെ വിവിധ ദേവാലയങ്ങളില്‍ വികാരിയായും, മൂന്നുവര്‍ഷം മാനന്തവാടി ബിഷപ്പിന്‍റെ സെക്രട്ടറിയായും, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി അസി. ഡയറക്ടറായും സേവനമനുഷ്ടിച്ചശേഷം 2007 ല്‍ അമേരിക്കയിലെത്തി. ഷിക്കാഗോ സിറോമലബാര്‍ രൂപതയില്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്‍റെ കീഴില്‍ ഫാ. വിനോദ് വിവിധ സേവനമേഖലകളിലായി 10 വര്‍ഷം പൂര്‍ത്തിയാക്കിയശേഷം ഇടവകയുടെ അജപാലനദൗത്യത്തിനായി നാലുവര്‍ഷം മുന്‍പു നിയോഗിക്കപ്പെട്ടത്.

ഇടവകജനങ്ങളുടെ ആത്മീയകാര്യനിര്‍വഹണത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത നേതൃത്വം, പാരീഷ് കൗണ്‍സിലില്‍ യുവജനപങ്കാളിത്തം, ഇടവക ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം, എല്ലാവിഭാഗം ജനങ്ങളുമായി നല്ല സുഹൃത്ബന്ധം എന്നിവ വിനോദ് അച്ചന്‍റെ അജപാലനശുശ്രൂഷയുടെ ചില പ്രത്യേകതകളാണു. ഇടവകയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുത്ത രണ്ടു ധ്യാനങ്ങള്‍, എല്ലാ ഞായറാഴ്ച്ചകളിലും മലയാളം കുര്‍ബാനക്കൊപ്പം യുവജനങ്ങള്‍ക്കും, മതബോധനകുട്ടികള്‍ക്കുമായി മുടങ്ങാതെയുള്ള ഇംഗ്ലീഷ് കുര്‍ബാന, യുവജനങ്ങള്‍ മേല്‍നോട്ടം വഹിച്ചു നടത്തിയ രണ്ടുവലിയ ജീവകാരുണ്യ പ്രൊജക്ടുകള്‍, ദേവാലയ നവീകരണം എന്നിവ ഇടവകകൂട്ടായ്മയുടെ കരുത്ത് വിളിച്ചോതുന്നു.

മഹാമാരിയുടെ കാലത്ത് സുരക്ഷിതരായി സാമൂഹിക അകലം പാലിച്ച് സ്വന്തം ഭവനങ്ങളില്‍ ഒതുങ്ങികൂടേണ്ടി വന്ന ഇടവകജനങ്ങള്‍ക്ക് സഭാശുശ്രൂഷകള്‍ ലൈവ് ആയി എല്ലാവരുടെയും സ്വീകരണമുറികളില്‍ എത്തിക്കുന്നതിനുള്ള വിനോദ് അച്ചന്‍റെ പരിശ്രമം ഫലം കണ്ടു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന യാത്രയയപ്പു സമ്മേളനത്തില്‍ ട്രസ്റ്റിമാരായ പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സജി സെബാസ്റ്റ്യന്‍, ബിനു പോള്‍, സൺഡേ സ്കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ചാക്കോ, സെ. വിന്‍സന്‍റ് ഡി പോള്‍ പ്രസിഡന്‍റ് ജയിംസ് ജോസഫ്, എസ്. എം. സി. സി. പ്രസിഡന്‍റ് ഷാജി മിറ്റത്താനി, അള്‍ത്താരശുശ്രൂഷകരുടെ പ്രതിനിധി ആന്‍സ് തങ്കച്ചന്‍, യുവജനപ്രതിനിധി ഡയാന്‍ ജോണ്‍, മരിയന്‍ മദേഴ്സിനുവേണ്ടി ലിസി ചാക്കോ, ഗായകസംഘം പ്രതിനിധി ഫെമിനാ ജോസ്, മാധ്യമപ്രതിനിധി ജോസ് തോമസ്, ഇംഗ്ലീഷ് കൊയറിനുവേണ്ടി കാരളിന്‍ ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഇടവകയുടെ പ്രത്യേക പാരിതോഷികം കൈക്കാരന്മാര്‍, മതാധ്യാപകരുടെ സ്നേഹോപഹാരം പ്രിന്‍സിപ്പല്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പല്‍ ജോസ് മാളേയ്ക്കല്‍ എന്നിവര്‍ നല്‍കി. വിശാല ഫിലാഡല്‍ഫിയ റീജിയനിലെ കേരള കത്തോലിക്കരുടെ സ്നേഹകൂട്ടായ്മയായ ഇന്ത്യൻ അമരിക്കന്‍ കാത്തലിക്ക് അസോസിയേഷനും പ്രത്യേക സമ്മേളനത്തിലൂടെ വിനോദ് അച്ചനെ ആദരിച്ചു.