തിരുവനന്തപുരം: കോവിഡ് കാലത്തെ അധ്യയനം കാര്യക്ഷമമാക്കാന്‍ ബദല്‍ നിര്‍ദ്ദേശവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍. മൂന്നു പതിറ്റാണ്ട് പിന്നിട്ട സാക്ഷരതാ യജ്ഞമാണ് ഓണ്‍ലൈന്‍ ക്ലാസിന് ബദലായി സന്ദീപ് മുന്നോട്ടു വച്ചിരിക്കുന്നത്. എന്നാല്‍ ഇതൊരു നിര്‍ദ്ദേശമായി മുന്നോട്ട് വയ്ക്കുന്ന ആശയമാണെന്നും ഇതു സംബന്ധിച്ച്‌ നമുക്ക് ചര്‍ച്ച നടത്തി പോരായ്മകള്‍ കണ്ടെത്തി കൂടുതല്‍ വിപുലീകരിക്കാമെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

“കേരളത്തില്‍ കഴിഞ്ഞ രണ്ട് ടേമായി അദ്ധ്യാപന പരിശീലനം ലഭിക്കാതെ ഇരിക്കുന്ന ബി എഡ് ടിടിസി കോഴ്സ് ചെയ്യുന്ന യുവതീ യുവാക്കളെ ആദ്യ റിസോഴ്സ് ആയി പരിഗണിക്കാം. ശേഷം ഡിഗ്രി വിദ്യാഭ്യാസമുള്ള യുവതീ യുവാക്കള്‍. വളണ്ടിയര്‍മാരായി രജിസ്റ്റര്‍ ചെയ്യുന്ന ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്കും അവസരം നല്‍കാം. ഇവരെ കോവിഡ് വിദ്യാഭ്യാസ പോരാളികളായി സെലക്‌ട് ചെയ്ത് വാക്സിനേഷന്‍ ചെയ്യണം. ഓരോ വാര്‍ഡിലും പത്തു പേരെയെങ്കിലും ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ഇങ്ങനെ സെലക്‌ട് ചെയ്യുന്ന യുവതീ യുവാക്കള്‍ക്ക് പഠിപ്പിക്കേണ്ട മെറ്റീരിയല്‍ ഓണ്‍ലൈനായി നല്‍കണം. വീടിനടുത്തുള്ള അഞ്ചോ അധികമോ (പത്തില്‍ താഴെ) കുട്ടികളെ സാമൂഹിക അകലം പാലിച്ചു കൊണ്ട് പഠിപ്പിക്കാന്‍ ഈ കോവിഡ് വിദ്യാഭ്യാസ പോരാളികള്‍ക്ക് കഴിയും. പ്രതിമാസം ഒരു ചുരുങ്ങിയ സംഖ്യ ഇവര്‍ക്ക് സ്റ്റൈപ്പന്‍റ് ആയി നല്‍കുകയും വേണം. ഇത് മാര്‍ക്കറ്റിലേക്ക് തന്നെ തിരിച്ചെത്തും എന്ന കാര്യം പരിഗണിച്ചാല്‍ ഇതൊരു സാമ്ബത്തികോത്തേജന പാക്കേജ് കൂടിയായി മാറും.”- സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍

ആദ്യമേ പറയട്ടെ, ഇതൊരു നിര്‍ദ്ദേശമായി മുന്നോട്ട് വക്കുന്ന ആശയമാണ്. ഇതു സംബന്ധിച്ച്‌ നമുക്ക് ചര്‍ച്ച നടത്തി പോരായ്മകള്‍ കണ്ടെത്തുകയും കൂടുതല്‍ വിപുലീകരിക്കുകയും ചെയ്യാവുന്നതാണ്.

കോവിഡ് മഹാമാരിയുടെ കാലത്ത് വിദ്യാഭ്യാസം ഓണ്‍ലൈന്‍ വഴിയോ ടി വി വഴിയോ നടക്കുകയാണല്ലോ. ഓണ്‍ലൈന്‍ ക്ലാസുകള്‍ സംബന്ധിച്ച്‌ ഇപ്പോള്‍ ഒരു ട്രാന്‍സിഷണല്‍ പീരിയഡ് ആണ്. പ്രധാനമായും മൊബൈല്‍ ഫോണില്ല, റേഞ്ചില്ല, ടിവിയില്ല തുടങ്ങിയ ഇന്ഫ്രാസ്ട്രക്ചര്‍ പ്രശ്നങ്ങളാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വലിയ പ്രതിസന്ധി തീര്‍ക്കുന്നത്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ താല്‍പര്യം കുറയുന്നതും പ്രശ്നമാണ്.

എങ്ങനെ ഈ പ്രതിസന്ധി മറികടക്കാം എന്നത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടന്നുവരികയാണല്ലോ. മൊബൈല്‍ ഫോണും ടിവിയും വാങ്ങിച്ചു നല്‍കിയാലും ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള താല്‍പ്പര്യം കൂടി പ്രശ്നമാണ്. രക്ഷിതാക്കളില്‍ ഏറെ പേര്‍ക്കും ശ്രദ്ധിക്കാന്‍ സമയവുമില്ല.

ഈ പ്രതിസന്ധി മറികടക്കാന്‍ നമ്മുടെ കേരളത്തിന്‍റെ തന്നെ ഉജ്ജ്വലമാതൃകയില്ലേ ? . ഓര്‍മ്മയില്ലേ മുന്നു പതിറ്റാണ്ട് പിന്നിട്ട സാക്ഷരതാ യജ്ഞം ? വിദ്യാസമ്ബന്നരായ കേരളത്തിലെ യുവത വീടിനു അടുത്തുള്ളവര്‍ക്ക് അക്ഷരം പഠിപ്പിക്കാന്‍ തയ്യാറായതും അങ്ങനെ സാക്ഷരതാ യജ്ഞം ജനകീയ മുന്നേറ്റമായതും മറക്കാന്‍ കഴിയുമോ?