ലണ്ടന്‍: ബ്രിട്ടണില്‍ കൊറോണ വൈറസിന്റെ അതിതീവ്രതയേറിയ ഡെല്‍റ്റ വകഭേദം പടര്‍ന്നു പിടിക്കുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിനിടയാക്കിയ ആല്‍ഫ വകഭേദത്തേക്കാള്‍ വളരെ വേഗംപടര്‍ന്നു പിടിക്കുന്നതാണ് ഡെല്‍റ്റ വകഭേദമെന്ന് ബ്രിട്ടണിലെ ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കി. നിലവില്‍ ഡെല്‍റ്റ വകഭേദമാണ് ഇംഗ്ലണ്ടില്‍ പടര്‍ന്നുപിടിക്കുന്നതില്‍ ഭൂരിഭാഗവും. ഇതിന് മുന്‍പ് വന്ന ആല്‍ഫ വകഭേദത്തെ തുടര്‍ന്നായിരുന്നു ജനുവരിയില്‍ ഇംഗ്ലണ്ട് രണ്ടാം ലോക്ക്ഡൗണിലേക്ക് നീങ്ങിയത്. എന്നാല്‍ ഡെല്‍റ്റ വകഭേദം പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ ബ്രിട്ടണ്‍ വീണ്ടുമൊരു ലോക്ഡൗണിലേക്ക് നീങ്ങുമോയെന്ന ആശങ്കയിലാണ്.

കൊവിഡിനെതിരെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആല്‍ഫ വകഭേദത്തെ പോലെ തന്നെ ഡെല്‍റ്റയെയും നേരിടാനാകുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ ശാസ്ത്ര വിഭാഗം ഉപദേഷ്ടാക്കളുടെ സ്ഥാപനമായ സേജ് ആണ് വൈറസിന്റെ വ്യാപനശേഷി വര്‍ദ്ധിച്ചിരിക്കുന്ന വിവരം കണ്ടെത്തിയത്. നേരത്തെ ജൂണ്‍ 21ന് രാജ്യത്തെ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും എടുത്തുകളയുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.