നാല്പത്തിനായിരത്തോളം പേര്‍ക്ക് വാക്സിന്‍ നല്‍കാന്‍ ലക്ഷ്യമിട്ട് തെലുങ്കാന തലസ്ഥാനമായ ഹൈദരാബാദില്‍ വാക്സിന്‍ വിതരണ യജ്ഞം. മാധപൂരിലെ ഹൈടെക്സ് എക്സിബിഷന്‍ ഗ്രൗണ്ടില്‍ ഇന്ന് നടക്കുന്ന വാക്സിന്‍ യജ്ഞത്തില്‍ കോവാക്സിന്‍ നല്‍കാനായി മുന്നൂറോളം വാക്സിനേഷന്‍ കൗണ്ടറുകളാണ് തയ്യാറാക്കിയിരിക്കുന്നത്.

” വാക്സിനേഷന് വേണ്ടി ഒരുപാട് പേരാണ് കാത്ത് നില്‍ക്കുന്നത്. എങ്ങനെ ലഭിക്കുമെന്നോ എവിടെ പോകണമെന്നോ അവര്‍ക്കറിയില്ല. ഇത് സാധാരക്കാര്‍ക്കു വേണ്ടിയുള്ള യജ്ഞമാണ്. കോര്‍പറേറ്റുകളെ ഞങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സാധാരണക്കാരന് വന്ന് വാക്സിന് സ്വീകരിച്ച്‌ തിരിച്ച്‌ പോകാന്‍ അഞ്ച് മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂ.” സൈബറാബാദ് പോലീസുമായി ചേര്‍ന്ന് വാക്സിനേഷന്‍ സംഘടിപ്പിക്കുന്ന മെഡിക്കവര്‍ ആശുപത്രിയുടെ ചെയര്‍മാന്‍ ഡോ. അനില്‍ കൃഷണ പറഞ്ഞു.

വാക്‌സിന്‍ വിതരണത്തില്‍ പിറകില്‍ നില്‍ക്കുന്ന മെട്രോ നഗരങ്ങളിലൊന്നാണ് ഹൈദരാബാദ്. തെലുങ്കാനയില്‍ ഇത് വരെ പതിനഞ്ച് ലക്ഷത്തോളം പേര്‍ക്കാണ് പൂര്‍ണമായി വാക്‌സിന്‍ ലഭിച്ചത്. അമ്ബത് ലക്ഷത്തിലധികം പേര്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്.