ഇതിഹാസ നടൻ ദിലീപ് കുമാർ ആശുപത്രിയിൽ. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടർന്നാണ് 98കാരനായ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ ഹിന്ന്ദുജ ആശുപത്രിയിലാണ് താരം ഉള്ളത്. ദിലീപ് കുമാർ നിരീക്ഷണത്തിൽ തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ദിലീപ് കുമാറിൻ്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം പുറത്തുവിട്ടത്. പതിവ് പരിശോധനയുടെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയതെന്നും അദ്ദേഹം ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുന്നുണ്ടെന്നും ട്വീറ്റിൽ അറിയിച്ചിരുന്നു. കഴിഞ്ഞ മാസവും പതിവ് പരിശോധനയുടെ ഭാഗമായി ദിലീപ് കുമാറിനെ ഇതേ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. ചെക്കപ്പുകൾ പൂർത്തിയാക്കി അദ്ദേഹം മടങ്ങുകയും ചെയ്തു. കഴിഞ്ഞ വർഷം ദിലീപ് കുമാറിൻ്റെ സഹോദരങ്ങളായ ഇഹ്സാൻ ഖാൻ, അസ്ലം ഖാൻ എന്നിവർ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.
മുഹമ്മദ് യൂസുഫ് ഖാൻ എന്നാണ് ദിലീപ് കുമാറിൻ്റെ ശരിയായ പേര്. ഹോളിവുഡിൻ്റെ ഇതിഹാസ താരങ്ങളിൽ ഒരാളായാണ് ദിലീപ് കുമാറിനെ കണക്കാക്കുന്നത്. 1944ൽ ജ്വർ ഭട്ട എന്ന ചിത്രത്തിലൂടെ സിനിമാഭിനയം തുടങ്ങിയ അദ്ദേഹം ദേവദാസ്, കോഹിനൂർ, മുകൾ ഇ ആസം, രാം ഔർ ശ്യാം തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. 1998ൽ പുറത്തിറങ്ങിയ ക്വില എന്ന ചിത്രത്തിലാണ് ദിലീപ് കുമാർ അവസാനം അഭിനയിച്ചത്.