ബിജെപിയിൽ നടക്കുന്ന നേതൃമാറ്റ ചർച്ചകളിൽ പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ.
കർണാടക ബിജെപിയിൽ നേതൃമാറ്റ ചർച്ചകൾ സജീവമാകുന്ന സാഹചര്യത്തിലാണ് കർണാടക മുഖ്യമന്ത്രിയുടെ പ്രതികരണം.
ബിജെപി ഹൈക്കമാൻഡിന് എന്നിൽ വിശ്വാസമുള്ള കാലത്തോളം ഞാൻ മുഖ്യമന്ത്രിയായി തുടരും. എന്നെ അവർക്ക് വേണ്ട എന്നു പറയുന്ന ദിവസം ഞാൻ രാജിവയ്ക്കും എന്നിട്ട് രാപ്പകൽ വ്യത്യാസമില്ലാതെ കർണാടകയുടെ വികസനത്തിനായി പ്രവർത്തിക്കും. ഇക്കാര്യത്തിൽ എനിക്ക് ഒരു ആശയക്കുഴപ്പവുമില്ല. ബിജെപി നേതൃത്വം എനിക്കൊരു അവസരം തന്നു. എൻ്റെ കഴിവിൻ്റെ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ട്. ബാക്കിയെല്ലാം ഹൈക്കമാൻഡിൻ്റെ കൈയിലാണ്. എനിക്ക് പകരക്കാരനില്ലെന്ന് ഞാനൊരിക്കലും പറയില്ല. രാജ്യത്തായാലും സംസ്ഥാനത്തായാലും പകരക്കാരുണ്ട്. എങ്കിലും ഹൈക്കമാൻഡ് അനുവദിക്കുന്ന കാലം വരെ ഞാൻ മുഖ്യമന്ത്രിയായി തുടരും. – യെദ്യൂരപ്പ പറഞ്ഞു.
കർണാടക ബിജെപിയിൽ യെദ്യൂരപ്പയ്ക്കെതിരെ വിമതനീക്കം ശക്തമാണെങ്കിലും ഇതാദ്യമായാണ് അദ്ദേഹം നേതൃമാറ്റത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കുന്നത്.