ജാക്സൺ (മിസ്സിസ്സിപ്പി)∙ ജാക്സൻ മുറെ ഹൈസ്കൂൾ ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുമായി പുറത്തിറങ്ങിയ 18 വയസ്സുള്ള വിദ്യാർഥിനി അതേ ദിവസം മണിക്കൂറുകൾക്കുള്ളിൽ അജ്ഞാതന്റെ തോക്കിൽ നിന്നും ചീറിപാഞ്ഞു വന്ന വെടിയുണ്ടകൾ ഏറ്റു അതിദാരുണമായി കൊല്ലപ്പെട്ടു. മൂന്നു തവണയാണ് അക്രമി നിറയൊഴിച്ചത്.

കെന്നഡി ഹോബ്സ് (18) ആണു കൊല്ലപ്പെട്ടത്. പഠനത്തോടൊപ്പം വാക്സിംഗ് ബാർ നടത്തുന്നതിനുള്ള ലൈസൻസുള്ള വ്യവസായി കൂടിയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു ഹോബ്സിന്റെ ഗ്രാജുവേഷൻ. സർട്ടിഫിക്കറ്റും വാങ്ങി പുറത്തിറങ്ങിയ കുട്ടിയുടെ മന്ദസ്മിതം തൂകുന്ന മുഖം ക്യാമറമാൻ ഒപ്പിയെടുത്തിരുന്നു. ഭാവിയെ കുറിച്ചു ഉയർന്ന പ്രതീക്ഷകൾ വച്ചുപുലർത്തിയ വിദ്യാർഥിനിയായിരുന്നു ഹോബ്സെന്ന് ജാക്സൺ പബ്ലിക് സ്കൂൾ സൂപ്രണ്ട് എറിക് ഗ്രീൻ പറഞ്ഞു.

ജാക്സൺ ടെക്സാക്കൊ ഗ്യാസ് സ്റ്റേഷനിൽ രാത്രി 11 മണിയോടെയാണ് വെടിവയ്പുണ്ടായത്. വെടി വച്ചതിനുശേഷം അക്രമി ഓടി മറഞ്ഞു. ഹോബിനു പ്രതിയെ നേരത്തെ അറിയാമായിരുന്നുവോ എന്ന് വ്യക്തമല്ലെന്നു ജാക്സൻ പൊലീസ് പറഞ്ഞു. 4 മണിക്കൂർ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതിൽ കൊല്ലപ്പെട്ട ഹോബ്സിന്റെ കുടുംബാംഗങ്ങൾ അസംതൃപ്തരാണ്. ജാക്സൻ പൊലീസ് സ്റ്റേഷനു മുൻപിൽ കുടുംബാംഗങ്ങൾ‍ മണിക്കൂറുകളോളം കൂടി നിന്നെങ്കിലും കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

പാൻഡമിക്കിനു ശേഷം ജാക്സൻ സിറ്റിയിലെ ഏഴു സ്കൂളുകളിലാണ് ഗ്രാജ്വേഷൻ ചടങ്ങുകൾ സംഘടിപ്പിച്ചത്. ബുധനാഴ്ച നടന്ന മറ്റൊരു സ്കൂളിലെ ഗ്രാജ്വേഷൻ സെറിമണിയിൽ കെന്നഡി ഹോബ്‍സിന്റെ അപ്രതീക്ഷിത മരണത്തെക്കുറിച്ചു വികാരഭരിതയായിട്ടാണ് സൂപ്രണ്ട് അനുസ്മരിച്ചത്. ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ പ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.