യുഎസ് പൗരത്വമുള്ള തിരുവനന്തപുരം പൂഞ്ഞാർ സ്വദേശി മങ്ങാട്ട് ഡെന്നിസ് ജോസഫിന്റെയും മാടക്കത്തറ ചിറയത്ത് മുറ്റിച്ചൂക്കാരൻ വീട്ടിൽ ബെഫി ജീസന്റെയും വിവാഹമാണ് കുട്ടനെല്ലൂർ സബ് റജിസ്ട്രാർ ഓഫിസിൽ കോടതി വിധിയനുസരിച്ചു നടന്നത്. കഴിഞ്ഞ വർഷം മേയ് 17നു നടത്താനിരുന്ന വിവാഹം കോവിഡ് മൂലം മുടങ്ങിയിരുന്നു.

കോവിഡ് ലോക്ഡൗൺ മൂലം പ്രതിസന്ധിയിലായ വിവാഹം നിയമത്തിൽ ഇളവുനേടി അതിവേഗം നടത്തി വരൻ വിമാനം കയറി. അവധി തീരുന്ന അവസാന ദിവസം കോടതിയുടെ കനിവോടെ വിവാഹം നടത്തിയ വരൻ വെള്ളിയാഴ്ച രാത്രി തന്നെ അമേരിക്കയ്ക്കു പറന്നു.

അവധി ലഭിച്ചതനുസരിച്ച് ഈ വർഷം മേയ് 15ലേക്കു മാറ്റി. ഇതനുസരിച്ചു നാട്ടിലെത്തിയപ്പോഴേക്കും വീണ്ടും ലോക്ഡൗൺ ആയി. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം 30 ദിവസത്തെ നോട്ടിസ് വേണമെന്നതിനാൽ കൊച്ചിൻ ക്രിസ്ത്യൻ സിവിൽ മാര്യേജ് നിയമപ്രകാരം വിവാഹിതരാകാൻ ഇവർ തീരുമാനിക്കുകയായിരുന്നു. പക്ഷേ, കുട്ടനെല്ലൂർ സബ് റജിസ്ട്രാർ ഓഫിസ് പ്രവർത്തിക്കാത്തതിനാൽ ഇതിനുള്ള സാധ്യത മങ്ങി.

ലോക്ഡൗൺ ഇളവു വരുമ്പോൾ ഓഫിസ് തുറക്കാൻ കാത്തിരുന്നെങ്കിലും യുഎസിലേക്കു മടങ്ങേണ്ടതിനാൽ വിവാഹം പ്രതിസന്ധിയിലായി. ഇതിനെത്തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. വീസ കാലാവധി തീരുന്ന പ്രത്യേക സാഹചര്യം വിലയിരുത്തിയ കോടതി, റജിസ്ട്രാർ ഓഫിസിലെ നോട്ടിസ് ബോർഡിൽ വിവാഹ വിവരം മുൻകൂട്ടി പ്രദർശിപ്പിക്കണമെന്ന നടപടിക്രമം ഒഴിവാക്കി വിവാഹം നടത്താൻ ഉത്തരവിടുകയായിരുന്നു.

കോടതി നിർദേശിച്ചതു പ്രകാരം സബ് ഡിവിഷനൽ മജിസ്ട്രേട്ട് രാവിലെ10.30നു മുൻപായി കുട്ടനെല്ലൂർ സബ് റജിസ്ട്രാർ ഓഫിസിൽ രേഖകളെല്ലാം എത്തിച്ചു. ഉച്ചയോടെ നടപടികളെല്ലാം പൂർത്തിയാക്കി വിവാഹം നടന്നു. വധൂഗൃഹത്തിലെ ചടങ്ങുകൾക്ക് ശേഷം രാത്രി ഡെന്നീസ് വിമാനത്താവളത്തിലേക്ക്. രേഖകൾ എല്ലാം ശരിയായി കഴിഞ്ഞാൽ വൈകാതെ ബെഫിയും അമേരിക്കയിലെത്തും.