ലക്ഷദ്വീപില്‍ സമരത്തിന് ജനകീയ പിന്തുണയില്ലെന്ന് റിപ്പോര്‍ട്ട്. ഇതോടെ ലക്ഷദ്വീപ് സമരത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ചുമതല കേരളത്തിന് നല്‍കി സേവ് ലക്ഷദ്വീപ് ഫോറം. ഇനി മുതല്‍ തുടര്‍ സമരങ്ങളുടെ നിയന്ത്രണം കേരള ഡിവൈഎഫ്‌ഐ ഏറ്റെടുക്കും. ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ സമര പ്രഖ്യാപന യോഗം ചേര്‍ന്നത്. കേരളത്തിലെ മാദ്ധ്യമങ്ങള്‍ക്ക് ആവശ്യമായ സമര വാര്‍ത്തകളെത്തിക്കാനും യുവസംഘടന ഓഫീസ് തുറന്നു.

അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ നടപടികളുടെ പേരിലുള്ള പ്രതിഷേധ സമര നീക്കങ്ങള്‍ക്ക് ലക്ഷദ്വീപില്‍ വിചാരിച്ച ഫലം കാണാത്തതിനെ തുടര്‍ന്നാണ് കേരളത്തിലേക്ക് മുഴുവനായി സമരകേന്ദ്രം മാറ്റിയത്. മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് ഇനി മുതല്‍ സേവ് ലക്ഷദ്വീപ് വാര്‍ത്തകള്‍ പ്രത്യേകമെത്തിക്കാന്‍ കൊച്ചിയിലുള്ളവര്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളത്.

ലക്ഷദ്വീപിലെ എന്‍സിപി, കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ കൊച്ചിയിലെത്തി തുടര്‍ സമരങ്ങള്‍ ആലോചിക്കും. കേരളത്തിലെ മാദ്ധ്യമങ്ങള്‍ക്കായി എന്തെങ്കിലും പ്രതിഷേധം ലക്ഷദ്വീപില്‍ സംഘടിക്കാന്‍ ആവശ്യപ്പെട്ട് അവിടെ പ്രചരിപ്പിച്ച ശബ്ദ സന്ദേശം നേരത്തെ ജനം ടിവി പുറത്തുവിട്ടിരുന്നു. അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച 12 മണിക്കൂര്‍ നിരാഹാരമിരിക്കാന്‍ ലക്ഷദ്വീപുകാരോട് സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തിട്ടുണ്ട്. ഒപ്പം നിയമ വിദഗ്ദരടങ്ങുന്ന ഉന്നത ഉപദേശക സമിതിയും കൊച്ചിയില്‍ രൂപീകരിക്കും.