കൊറോണ രണ്ടാം തരംഗത്തില്‍ വ്യാപിച്ച ബീറ്റാ വകഭേദത്തെ ഫലപ്രദമായി തടയാന്‍ വാക്‌സിനേഷന്റെ വേഗത കൂട്ടാനൊരുങ്ങി ബ്രിട്ടന്‍. ഓക്‌സ്ഫോര്‍ഡ് ഗവേഷ കേന്ദ്രം തയ്യാറാക്കിയ ആസ്ട്രാ സെനേകാ വാക്‌സിന്റെ ഉല്‍പ്പാദനം ഇരട്ടിയാക്കാനാണ് ബ്രിട്ടന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കൊറോണ ബീറ്റാ വകഭേദമായ ബി.1.351 എന്ന വകഭേദമാണ് ബ്രിട്ടനില്‍ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും വകഭേദം സംഭവിച്ച കൊറോണ വൈറസാണിത്. കഴിഞ്ഞ ഒരാഴ്ച 4 ശതമാനം പോസിറ്റിവിറ്റി നിരക്ക് കണ്ടത്തിയതിനെതുടര്‍ന്നാണ് ബ്രിട്ടന്‍ ജാഗ്രതപാലിക്കുന്നത്. ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയ വകഭേദം ശക്തിപ്രാപിക്കാനിടയുണ്ടെന്നതിനാല്‍ വാക്‌സിന്‍ നല്‍കുന്ന വേഗത കൂട്ടും. പ്രായമായവരും രോഗികളായവരും കൂടുതല്‍ ശ്രദ്ധിക്കണമെന്നും രണ്ടാഴ്ചയ്ക്കിടെ പരമാവധി വാക്‌സിന്‍ നല്‍കുമെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ അറിയിച്ചു.

വിവിധ രാജ്യങ്ങളില്‍ വ്യാപിച്ച കൊറോണ ആദ്യഘട്ട വൈറസിന്റെ വകഭേദങ്ങളെ ആല്‍ഫാ, ഡെല്‍റ്റാ, ബീറ്റാ എന്നിങ്ങനെ സാങ്കേതിക പദങ്ങളാലാണ് ലോകാരോഗ്യസംഘടന രേഖപ്പെടുത്തുന്നത്. ബ്രിട്ടനിലെ കെന്റില്‍ കണ്ടെത്തിയ വകഭേഗത്തിന് ആല്‍ഫാ എന്നാണ് പേരിട്ടത്.