തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍, ആശുപത്രികള്‍ എന്നിവ ബന്ധിപ്പിച്ചുകൊണ്ട് കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഈ സര്‍ക്കുലര്‍ സര്‍വീസുകള്‍ എല്ലാം തന്നെ ഒരു പ്രത്യേക നിറത്തില്‍ ഉള്ളവയായിരിക്കും.

ബ്ലൂ, റെഡ്, ഓറഞ്ച്, പര്‍പ്പിള്‍ എന്നീ നിറങ്ങളാകും ഓരോ റൂട്ടുകള്‍ക്ക് നല്‍കുക. കൃത്യമായ ഇടവേളകളില്‍ ജനങ്ങള്‍ക്ക് ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുക. ആദ്യ ഘട്ടത്തില്‍ ഏഴ് സര്‍കുലര്‍ റൂട്ടുകളിലാണ് സര്‍വീസ് ആരംഭിക്കുക.

തുടര്‍ന്ന് 15 റൂട്ടുകളില്‍ സര്‍വീസ് നടത്തും. യാത്രക്കാര്‍ക്ക് ആയാസ രഹിതമായി കയറുന്നതിനും, ഇറങ്ങുന്നതിനും വീതികൂടിയ വാതിലുകളോട് കൂടിയതും, രണ്ട് ചവിട്ടുപടികള്‍ ഉള്ളതുമായ ലോ ഫ്‌ളോര്‍ ബസുകളാണ് ഇതിനായി ഉപയോഗിക്കുക. ഉദ്ദേശം 200 ബസുകളാണ് ഇതിന് വേണ്ടി ആവശ്യം വരുക. മെച്ചപ്പെട്ട യാത്രഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഈ ബസുകളില്‍ സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി കൂടുതല്‍ യാത്രാക്കാര്‍ക്ക് നിന്ന് യാത്രചെയ്യുന്ന തരത്തിലാണ് ബസുകള്‍ രൂപ കല്‍പ്പന ചെയ്യുന്നത്. നിര്‍മാണ പുരോഗതി സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പില്‍ നേരിട്ടെത്തി ഗതാഗതമന്ത്രി വിലയിരുത്തി.

കൂടാതെ സിറ്റി സര്‍ക്കുലര്‍ സര്‍വീസുകളില്‍ യാത്രാക്കാര്‍ക്ക് ഒരു നിശ്ചിത തുകയ്ക്ക് ഏകദിന യാത്രപാസ് ഏര്‍പ്പെടുത്തുന്നതും പരിഗണനയില്‍ ആണെന്നും മന്ത്രി അറിയിച്ചു. ഈ യാത്രാ പാസ് ഉപയോഗിച്ച് ഒരു ദിവസം തന്നെ എല്ലാ സര്‍കുലര്‍ റൂട്ടുകളിലും യാത്ര ചെയ്യാനാകുമെന്നും മന്ത്രി അറിയിച്ചു.