ഇസ്രായേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ വിദ്യാഭ്യാസ ചെലവ് വഹിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സ്ഥിരം നിക്ഷേപം നടത്തും. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കും.

സംസ്ഥാനത്തെ 14 പ്രിന്‍സിപ്പല്‍ ജില്ലാ കോടതികളില്‍ കോര്‍ട്ട് മാനേജര്‍മാരുടെ സ്ഥിരം തസ്തിക സൃഷ്ടിക്കും. നിലവില്‍ ജോലി ചെയ്യുന്ന 8 കോര്‍ട്ട് മാനേജര്‍മാരെ റഗുലറൈസ് ചെയ്യാനും തീരുമാനിച്ചു.

ജയില്‍ ഉപദേശക സമിതിയുടെയും നിയമ വകുപ്പിന്റെയും ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിലെ 6 തടവുകാരുടെ ശിക്ഷാകാലയളവ് ഇളവു ചെയ്ത് അകാലവിടുതല്‍ നല്‍കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.