സപ്ന അനു ബി. ജോര്ജ്ജ്

മലയാളത്തിന്റെ പിറവി, കേരളാഡേ വീണ്ടും. ആ ദിവസം ആഘോഷിക്കുന്ന കേരളവും, ഇവിടുത്തെ പ്രവാസം എന്ന പറുദീസയിൽ നിന്നുള്ള ആശംസകൾ ലോകം മുഴുവനും ഇമെയിലും ചാറ്റും,എസ്സ് എം എസ്സും മറ്റുമായി പ്രവഹിക്കുന്നു. രാവിലെ ഫെയിസ് ബുക്കിലെ സി.എം.എസ്സ് കോളേജിന്റെ പേജിൽ മെംബെര്‍മാരുടെ മനസ്സിൽ എന്നപോലെ എന്റെ ചിന്തകളും വര്‍ഷങ്ങൾ പുറകോട്ടു പോയി!

രാവിലെ തന്നെ ഗീതയുടെ ചാറ്റ്. “എന്റെ മനസ്സിപ്പോ സി.എം.എസ്സ് കോളേജിലൂടെ നടക്കുകയാണ്. ആ കാലം ഒരിക്കലും മറക്കില്ല, മനസ്സിൽ നിന്നു മാഞ്ഞു പോകില്ല, സപ്ന നീ ഉണ്ടോ അവിടെ…?”

മനസ്സിന്റെ കോണിൽ ഒളിഞ്ഞു കിടന്നിരുന്ന ഒത്തിരി ഇത്തിരി ഓര്‍മ്മകൾ എല്ലാം ഒന്നൊന്നായി ഓടിയെത്തി……. കവിണി സാരിയുടുത്ത് കോളേജിലെത്തുന്ന കൂട്ടുകാർ!. പൂക്കള മത്സരം, മുല്ലപ്പൂവിന്റെ മണം……..
“സപ്നേ എന്താ വിശേഷം ??”

“രാവിലെ ആകെ ഒരു ‘നോസ്റ്റാല്‍ജിയ’കവിതയും കഥയും ഒക്കെക്കൂടി ആകെ ഒരു തിങ്ങി വിങ്ങൽ …..”

ഗീതയുടെ വക, “എനിക്കും അതു തന്നെ, രാവിലെ മുല്ലപ്പൂകണ്ടതിന്റെ സങ്കടം”……..
“സങ്കടമോ? എന്തേ …?”
എന്റെ ചാറ്റിൽ വിന്റോയിൽ മറുപടി ഒഴുകിയെത്തി , ഗീതയുടെ മനസ്സിന്റെ വിങ്ങലോടെ” പഴയ ഒരു മുഖം അതിന്റെ കൂടെ ഉയര്‍ന്നു വരുന്നു”………
കോളേജിൽ ആന്നോ…?
അതെ…….
പറയൂ ,കേള്‍ക്കട്ടെ, ഏതു ക്ളാസ്സിലാ? ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നോ ഗീതാ ?

അല്ല, ഇത് അതിനും മുന്‍പാണ് ,പ്രിഡിഗ്രി….അന്നൊക്കെ ആണ്‍പിള്ളാരോട് ഒരു പേടിയും സംസാരിക്കാനുള്ള ഒരു ചമ്മലും ഇല്ലേ…അതുകാരണം നോട്ടവും മറ്റും മാത്രമേയുണ്ടായുള്ളു…
പറ പറ, കേള്‍ക്കട്ടെ…..ഞാൻ ഉത്സാഹിപ്പിച്ചു! ഇത്തരം നൊംബരസ്നേഹങ്ങൾ കാലാകാലങ്ങളായി പലരുടെയും മനസ്സിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് എനിക്കറിയാം. പലരെക്കൊണ്ടും ഇത്തരം കഥകൾ പറയിപ്പിച്ചിട്ടുണ്ട്, ചിലർക്കെങ്കിലും ഒരാശ്വാസം കിട്ടാറുണ്ട്, വീണ്ടും അതേ നൊംബരങ്ങളുടെ ഏടുകളില്ലുടെ യാത്രചെയ്യുംബോൾ ‘ എന്തൊ ഒരാശ്വാസം ‘ എന്ന് കൺകോണിൽ നിറയുന്ന കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു!
എന്നെ സപ്പൂ എന്ന് വിളിച്ചിരുന്ന ഗീത,അവളുടെ മനസ്സു തുറക്കാന്‍ വേണ്ടി പ്രോത്സാഹിപ്പിച്ചു ഞാൻ എന്നും എന്തെങ്കിലും ,മനപ്രയാസവുമായി എന്റെയടുത്തെത്തുന്ന ഗീത, ഇന്നും എന്തോ അവളെ വിഷമിപ്പിക്കുന്നു……..

സപ്പൂനോടു കള്ളം പറയാന്‍ വയ്യ, അതുകൊണ്ടു പറയാം!
ധൈര്യമായി പറയൂ ഗീത……വീണ്ടും ഞാൻ പ്രോത്സാഹിപ്പിച്ചു

പിന്നെ ഒരു കാര്യം,സത്യം സത്യം ആയിത്തന്നെ ഇരിക്കട്ടെ,ആദ്യം സ്നേഹം തോന്നുന്ന ആളിനെ ഒരിക്കലും മറക്കില്ല,മനസ്സിന് അങ്ങിനെയൊരു ഭാഗ്യം ദൈവം നമുക്കെല്ലാം തന്നിട്ടുണ്ട്… അവളെന്തോ വീണ്ടും ഒരു സംഭ്രമം ഉള്ളതു പോലെ…………………

കേള്‍ക്കാനുള്ള സന്തോഷം കൊണ്ടാണ്, ആരെങ്കിലും നമ്മളെ സ്നേഹിക്കുന്നു എന്നറിയുന്നത് മനസ്സിനു നല്ലതാണ്‍, കേള്‍ക്കുന്നവര്‍ക്കും” പറയൂ ഗീതാ….

വേദനിക്കുന്ന ഗീതയുടെ മനസ്സ് അന്നാദ്യമായി എന്റെ മുന്നിൽ തുറന്നു വെച്ചു….!

“ഞാൻ ആദ്യമായി സാരി ഉടുത്ത ദിവസം!മുല്ലപ്പൂ ചൂടാന്‍ മറന്ന എനിക്ക് ,ഒരു ചെറുപുഞ്ചിരിയോടെ വെച്ചു നീട്ടിയ മുല്ലപ്പൂവിന്റെ പൊതിയുമായി എത്തിയ കൂട്ടുകാരന്‍! ആ വെള്ളപ്പൂക്കൾ എന്നും മനസ്സിന്റെ കോണിൽ നേരിയ ഒരു വേദന ഉണര്‍ത്തിയിരുന്നു. എന്റെ മനസ്സിൽ ഒരിക്കലും മായാതെ കിടന്നു ആ ചെറുപുഞ്ചിരിയും,കൂടെ എവിടെയോ മറഞ്ഞ ഒരു മുഖവും ….മുല്ലപ്പൂക്കൾ എനിക്കു നേരെ നീട്ടുന്ന കൈകൾ മനസ്സിലെന്നും മായാതെ നിന്നിരുന്നു,അന്നും ഇന്നും.”

ഗീത ഒന്നു വിതുമ്പിയോ , അതോ എന്റെ തോന്നലോ…? ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ചാറ്റ് വിന്‍ഡോ വീണ്ടും കണ്ചിമ്മി.

“കുറ്റബോധമാണോ,അതോ നഷ്ടപ്പെടലിന്റെ വേദനയാണോ എന്നും അറിയില്ല!പിന്നെ അയാൾ കോട്ടയത്തെ വലിയ പണക്കാരനായ ബിസിനെസ്സുകാരന്റെ മകന്‍ , ഞാനോ ഒരിടത്തരം കുടുംബത്തിൽ നിന്നും….അതൊരൊറ്റ കാരണത്താൽ ഞാൻ ആ പുഞ്ചിരി കണ്ടില്ല എന്നു നടിക്കാൻ തുടങ്ങി.പക്ഷെ എല്ലാവര്‍ക്കും അറിയാവുന്ന ഒരു നിശബ്ദ പ്രണയം എന്നും ഉണ്ടായിരുന്നു . ഒരിക്കലും നടക്കില്ല എന്നറിയാം. എന്നാലും ഈ പ്രത്യേക സൌഹൃദം കോളേജ് കഴിയും വരെയും ഉണ്ടായിരുന്നു.പിന്നീട്…. അന്നത്തെ കാലം അല്ലെ, പിന്നീടങ്ങോട്ട് ഒരു വിധത്തിലും, യാതൊരു വിവരങ്ങളും കൈമാറിയിട്ടില്ല.”

ഗീതയുടെ മനസ്സിൽ നിന്നും ആ സ്നേഹം പുഴയായി, കടലായി എന്റെ ചാറ്റ് വിന്‍ഡോയിലേക്ക് ഒഴുകിയെത്തി…
പെണ്‍കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ നിന്നു വന്ന എനിക്ക് അത്രപെട്ടെന്ന് ആണ്‍കുട്ടികളോടു സംസാരിക്കാന്‍ സാധിച്ചില്ല, എന്നാൽ കോളേജിൽ എല്ലാവരുമായി കൂട്ടായി….

കോളേജ് തുറന്ന ഉടനെ ഇലക്ഷൻ തയ്യാറെടുപ്പുകൾ ആയി…… . എസ്.എഫ് .ഐ യുടെ പാനലിൽ മത്സരിക്കാനായി ഞങ്ങളുടെ ക്ളാസിലെ രാജേഷ് തയ്യാറായി.എന്റെ കൂടെയുള്ള പെണ്‍കുട്ടികൾ എല്ലാവരും തന്നെ,രാജേഷിനോടുള്ള കൂറു കാണിക്കാന്‍ വോട്ടു ചോദിക്കാനിറങ്ങി….വിമലയും ബിന്ദുവും ആശയും,വിനിത്തും,നേരത്തെ പറഞ്ഞിരുന്നു, വോട്ടു ചോദിക്കാന്‍ ബി കോം,സയന്‍സ് ക്ളാസ്സുകളിൽ രാജേഷിന്റെ കൂടെ പോകാം എന്ന്….

എം എ ക്ക് പഠിക്കുന്ന സാലസിന്റെ കൂടെ എസ് എഫ് ഐ ക്കായി തകര്‍പ്പൻ മത്സരം നടക്കുന്നു. “നിങ്ങളെന്നെയും കൂടെ വലിച്ചു കൊണ്ടുപോയി, ഓർക്കുന്നുണ്ടോ നീ?

സപ്നാ ??നടക്കുന്നതിനിടയിൽ അയാൾ എന്നെ തിരിഞ്ഞു തിരിഞ്ഞു നോക്കിയോഎന്നു വീണ്ടും മനസ്സിൽ ഒരു സംശയം മാത്രം തോന്നി….

നിറയെ സംസാരിക്കാറുണ്ട് അതിനു ശേഷം,ക്ളാസിലും അല്ലാതെയും… എന്നാൽ എന്തോ പറയാൻ മറന്നപോലെയുള്ള നോട്ടം! മറന്നിട്ടും മറക്കാതെയുള്ള തിരിഞ്ഞു നോട്ടം ഒരിക്കലും തീര്‍ന്നിരുന്നില്ല …. നമ്മൾ എല്ലാവരും ഒരു ഗാംങ്ങ് ആയി മാത്രമെ നടക്കാറുണ്ടായിരുന്നുള്ളു”.
അപ്പോഴേക്കും ഗീതയുടെ ഓര്‍മകളിലൂടെ സി.എം. എസ് കാമ്പസ്സിൽ എത്തിയിരുന്നു ഞാനും …..

എപ്പൊഴും ഒന്നിച്ച് നടക്കുന്ന കുറെ കൂട്ടുകാർ .
എല്ലാ വര്‍ഷവും നവംബർ 1 ന് കോളേജിൽ പൂക്കളം മത്സരം പൊടി പൊടിക്കും. ഓരോ ക്ളാസുകാരും മത്സരത്തിന് ഒരാഴ്ച മുന്‍പു തന്നെ തയ്യാറെടുപ്പുകൾ തുടങ്ങുന്നു. ഇംഗ്ലീഷ് ലിറ്ററേച്ചർ ഡിപ്പാര്‍ട്ട്മെന്റ് , മെയിൻ ഗ്രൈറ്റ് ഹോളിന്റെ അരികിൽ ആയതു കൊണ്ട് വരുന്നവരും പോകുന്നവരും ആദ്യം കാണുന്നത് ഞങ്ങളുടെ പൂക്കളങ്ങൾ ആയിരുന്നു …..

ഓരോ ക്ളാസിന്റെയും മുന്‍പിൽ വരച്ച് കൊടുക്കുന്ന സ്ഥലങ്ങൾ….അവിടെ വിരിയുന്ന പൂക്കളങ്ങൾ …!

ജീവ് ,എബി, സുധീർ ,ബിജു, ഞാന്‍ ,സപ്ന, ബിന്ദു,ആശ,വിനിത്ത്,വിമല എന്നിവരെല്ലാം തന്നെ മുൻ നിരയിൽ …..തലേദിവസം ക്ളാസ് സമയം കഴിഞ്ഞ് ,നമ്മൾ എല്ലാവരും ചേര്‍ന്ന് അത്തപ്പൂവിന്റെ ചിത്രം വരച്ചു തീര്‍ന്നപ്പോഴേക്കും അഞ്ചു മണി കഴിഞ്ഞിരുന്നു….

“നിങ്ങൾ വിട്ടോ , ഇനി താമസിച്ചാൽ ബസ്സ് മിസ്സാവും” ,ജീവിന്റെ ഓര്‍മ്മപ്പെടുത്തൽ ! “സപ്നക്കങ്ങു ദേവലോകത്തെത്തേണ്ടതാ!! ”

ബിന്ദുവിനും എനിക്കും കഞ്ഞിക്കുഴി വരെ മതി,ഞങ്ങൾ പോട്ടെ, എല്ലാവരും ചേര്‍ന്ന് ബേക്കർ ജംഗ്ഷനിലേക്കു നീങ്ങി. ഓരോ തിരിഞ്ഞുനോട്ടത്തിലും ആരോ പുറകിൽ വരുന്നതു പോലെ. ഇല്ല എന്റെ തോന്നലാവാം…….

നിനക്കറിയാമോ, അന്ന് പ്രീഡിഗ്രിക്ക് ചേര്‍ന്നതുമുതൽ എന്നെ ആ കണ്ണുകൾ പിൻ ന്തുടരുന്നുണ്ടായിരുന്നു എന്നെനിക്കറിയാമായിരുന്നു ………… മറക്കാതെ എന്നെ ഓര്‍മ്മിപ്പിക്കുന്ന മുഖം, പരിചയമില്ലെങ്കിലും, മനസ്സിൽ എവിടെയോ നല്ല പരിചയം” ഗീത ഒരു ആത്മഗഥം പോലെ പറഞ്ഞു!

നീ എന്നോടി അന്നൊക്കെ ഒരോന്നും ചോദിക്കാറുണ്ടായിരുന്നു, ഒന്നുമില്ല എന്നൊക്കെപ്പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറിയിരുന്നു!

എന്റെ ചിന്തകൾ ആ ദിവസങ്ങളിലേക്ക് നടന്നെത്തി…………………………
സി എം എസ്സ് കോളേജിൽ നിന്ന് ബേക്കർ ജംഗ്ഷനിലേക്കുള്ള നടത്തം, എന്നത്തേയും പോലെ അന്നും,
“ഗീത നീ, എന്താ ഈ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നത് ???” വൈകിയതിന്റെ വേവലാതിയോടെ ബിന്ദു ചോദിച്ചു

“അവടെ മറ്റവനെ…….” ഓര്‍ക്കുന്നോ സപ്നാ, നീ പുച്ഛത്തോടെ പറഞ്ഞത് …?

“നീ വരുന്നുണ്ടോ ഒന്നിങ്ങോട്ട്, ചെന്നിട്ടു വേണം പൂക്കൾ വാങ്ങാൻ പോകാൻ ….ബിന്ദു, സായിപ്പ് പോയിക്കാണുമോ,എന്റെ കര്‍ത്താവെ……”

പാക്കിസ്ഥാനിൽ കുടുംബത്തിലെ ആരോ പോയിട്ടുള്ളതിനാൽ സ്വയം ‘സായിപ്പ്’ എന്നു വിശേഷിപ്പിക്കുന്ന ബിന്ദുവിന്റെ കാർ ഡ്രൈവർ .

മുല്ലപ്പൂ സന്ധ്യക്കേ എത്തുകയുള്ളു… സപ്ന,,,,,,

വീണ്ടും ആ വാക്കിന്റെ മുഴക്കത്തിൽ ഞാന്‍ തിരിഞ്ഞു നോക്കി, ആരും തന്നെ ഇല്ല…
കഞ്ഞിക്കുഴിയിൽ ബസ്സിറങ്ങി,ബിന്ദു,ഇറഞ്ഞാൽ റോഡിലേക്കും ഞാനും സപ്നയും കൂടി ദേവലോകം ഭാഗത്തേക്കും നടന്നു. കഥകൾ പറഞ്ഞ്,നാളത്തെ സന്തോഷത്തിൽ സപ്ന നടന്നകന്നു.

രാത്രി മുഴുവൻ തിരിഞ്ഞു മറിഞ്ഞു കിടന്നു. വീട്ടിലെത്തി നാളത്തേക്ക് വരക്കാനുള്ള ചോക്കും പെന്‍സിലും, ചെറിയ കയറും മറ്റും എടുത്തുവെച്ചു.

രാവിലെ 6 30 നു തന്നെ സപ്ന എത്തി,അവടെ ഡാഡിയുടെ കൂടെ….. ബിന്ദുവിനെയും വിളിച്ച് ഞങ്ങൾ ലീഗ് ഹോസ്റ്റലിന്റെ മുന്നിലിറങ്ങി കോളേജിലേക്ക് നടന്നു.ഞങ്ങളെയും കാത്ത് പള്ളിയുടെ പടിയിലിരിക്കുന്ന മറ്റുള്ള 5 പേര്‍ .ഒരു കൊച്ചു കൂട്ടം,ഞങ്ങൾ ഇവിടെ കോളേജിൽ ചേര്‍ന്നതു മുതൽ ഒരു കൂട്ടമായി ഞങ്ങൾ എന്നും ഒരുമിച്ചായിരുന്നു. എന്തായാലും ഈ സ്നേഹം അന്നും ഇന്നും നിലനിൽക്കുന്നു .

നവംബർ ഒന്നിന്റെ കവിണിസാരിയുടുത്ത് എത്തിയ ഞങ്ങളെ,ചെക്കന്മാർ എല്ലാവരും ഒന്നിരിത്തി നോക്കിയോ!! ഉവ്വ് , എന്നു തന്നെ പറയാം.ഈ സാരിയുടുക്കുന്നതിനെക്കാളും അന്ന് ഇടുന്ന പൂക്കളത്തിന്റെ തയ്യാറെടുപ്പിൽ എല്ലാവരും തന്നെ ഓടി നടക്കുകയാണ്. ഞങ്ങളുടെ ക്ലസ്സിലെ ആണ്‍കുട്ടികൾ വന്ന് നേരത്തെ തീരുമാനിച്ചിരുന്ന ഡിസൈൻ എല്ലാം വരച്ചു റെഡിയാക്കി വെച്ചിരുന്നു. അവരോടു പറഞ്ഞിരുന്ന ജമന്തിയും ,നന്ദ്യാര്‍വട്ടവും മറ്റും നേരത്തെതന്നെ അവർ വാങ്ങി വെച്ചിരുന്നു.

എല്ലാവരും വന്നെ”…. ജീവിന്റെ വിളി , എന്നലെ 3 മണിക്കുറുകൊണ്ട് തീരുകയുള്ളു!.

ചില പൂക്കൾ ആശയും ബിന്ദുവും ചേര്‍ന്ന് മുറിച്ചു കൂട്ടിയിട്ടു. ജമന്തിയുടെ ഞെടുപ്പിൽ നിന്ന് വിമലയും വിനിത്തും ഇളക്കി കൂട്ടിയിട്ടും മറ്റൊരു പേപ്പറിൽ ……

‘വന്നെ വന്നെ, സപ്ന,ഗീത തുടങ്ങിക്കെ‘……………. എബിയുടെ വിളീ എത്തി വീണ്ടും.

എല്ലാവരും മുല്ലപ്പൂക്കളും ചൂടി സുന്ദരികളായിരുന്നു.”അയ്യോ ഞാൻ ഓര്‍ത്തില്ല…….. പൂവെച്ചില്ല?”. ഇതിനിടയിൽ മനസ്സ് പിന്നെയും എന്തിനെയോ തേടുന്നതു പോലെ.

രാജേഷിനെ ഇതിനിടയിൽ കാണാതായി, എവിടെപ്പോയി ഇവൻ ?? ജീവിന്റെ ചോദ്യം……..”ആര്‍ക്കറിയാം, വല്ലതും മറന്നതു വാങ്ങാൻ പോയതായിരിക്കും”….. പൂക്കളം എതാണ്ട് പകുതിയായിത്തുടങ്ങി! സമാധാനം.

ഗീത…. പുറകിൽ നിന്നുള്ള പതുങ്ങിയ വിളി,

ഇതാ……. ഒരു കെട്ടു മുല്ലപ്പൂ എന്റെ കയ്യിലേക്ക് നീട്ടി നില്‍ക്കുന്നു അയാൾ,….. വാക്കുകളൊന്നും ഇല്ലാതെ , ഒരു ചിരിയിൽ മാത്രം ഒതുങ്ങി നില്‍ക്കുന്ന എല്ലാം!

ധൃതിക്കിടയിലും ഞാൻ പൂക്കെട്ടു തുറന്നു മുടിയിൽ തിരികി, ബിന്ദുവും, സപ്നയും എന്നെ നോക്കി ഒന്നു മൂളി, വേറെ ആരും ശ്രദ്ധിച്ചില്ലന്നു തോന്നുന്നു, ഉം ഉം നടക്കട്ടെ………….

പൂക്കളം എല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞപ്പോ ,ഗെയ്റ്റിന്റെ അടുത്തുനിന്നും ജയ് വിളിയും സമരത്തിന്റെ കൂക്കുവിളികളും ഉയര്‍ന്നു. എല്ലാവരും പൂക്കളത്തിൽ നിന്നെഴുനേറ്റ് നോക്കി, ഇനി ഒന്നു നടക്കുന്ന ലക്ഷണം ഇല്ല !!!! ഇത്രയും നേരത്തെ ഈ ജോലി എല്ലാം വെറുതെ ആയല്ലോ കര്‍ത്താവെ“ സപ്നയുടെ സങ്കടം. നിങ്ങൾ “പെബിള്ളാരെല്ലാം വീട്ടിൽ പോക്കോളൂ…….. ഇനി ഒന്നും നടക്കും എന്നു തോ‍ന്നുന്നില്ല”, ജീവ് എല്ലാവരോടുമായി പറഞ്ഞു!

ദൂരെ നിന്നു പി റ്റി ഏബ്രഹാം സർ, അന്നത്തെ പ്രിൻസൊപ്പാൾ നടന്നടുത്തു……. കൂടെ റ്റീച്ചര്‍മാരും , സര്‍മാരും, എല്ലാവരും പൊക്കോളാൻ ഉള്ള, നീണ്ട കൂട്ടമണി അവരുടെ പുറകെ തന്നെ എത്തി.ഗെയിറ്റിന്റെ അടുത്തു വരെ ഞങ്ങളെ കടത്തിവിടാന്‍ ആൺകുട്ടികൾ കൂടെ എത്തി. ബേക്കർ ജംഗ്ഷൻ വരെ അവരും വന്നു.

അയാൾ ഏറ്റവും പുറകിൽ നടപ്പുണ്ടെന്ന് എനിക്കറിയാമായിരുന്നു.തിരിഞ്ഞു നോട്ടങ്ങളിൽ എല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു. അന്നൊക്കെ മനസ്സിൽ പേടിയായിരുന്നു ,ചോദിക്കാനും, പറയാനും അറിയാനും. അന്ന് അവിടം കൊണ്ടും , എല്ലാം തന്നെ അവസാനിച്ചു. മനസ്സിൽ കൊണ്ടുനടന്നതെല്ലാം അവിടെംകൊണ്ട് തീർന്നു എന്ന് അന്നുതന്നെ ഞാൻ അറിഞ്ഞു.

ഇത്രയുമെയുള്ളോ കഥ’ ഇതിനാണോ നീ ഈക്കിടന്നു വിഷമിച്ചു വെപ്രാളം പിടിച്ചത് ഇതിനായിരുന്നോ???……. സപ്നയുടെ ചോദ്യം

അതു നിനക്കു പറയാം…….ഞാൻ വിട്ടില്ല,

എന്റമ്മെ നിന്റെ ഒരു കാര്യം, സപ്ന നീ കേള്‍ക്ക്, അന്ന് ആ പ്രായത്തിൽ തോന്നിയതൊന്നും സത്യം ആണെന്ന് എനിക്കും തോന്നുന്നില്ല, എന്നാൽ അതു മായാതെ മറയാതെ എന്റെ മനസ്സിൽ കിടന്നു….. ഇന്നും ഉണ്ട്, അതിനു കാരണം ഇതാണ്……..

മനസ്സിലായി ഗീത……. നീ ഇവിടെ ഫെയ് ബുക്കിൽ കണ്ടെത്താൻ ശ്രമിച്ചിട്ടില്ലെ? സപ്ന ചോദിച്ചു

ഉണ്ട് , കണ്ടുപിടിച്ചു ഇവിടെ ഞാൻ ,എന്നെ പുള്ളിയുടെ പേജിൽ ചേര്‍ത്തു, ഒരു ലൈന്‍ പോലും, എന്താ വിശേഷം എന്നു പോലും ചോദിച്ചില്ല. അവിടെ ഉണ്ട് എന്നു മാത്രം.

വേണ്ട, സപ്നയോടെ ഇതൊക്കെ ഇനി പറഞ്ഞാൽ,അവൾ അതിന്റെ ഏതറ്റംവരെ പോകും എന്നു പോലും അറിയില്ല!സന്തോഷേട്ടനുമായുള്ള വിവാഹത്തിനു ശേഷം,ആദ്യത്തെ ഞങ്ങളെ സ്വയവിഹാരങ്ങളിൽ, കൈമാറ്റങ്ങളിൽ,ആദ്യം ഞാൻ പറഞ്ഞു മനസ്സിലാക്കിയത്,അദ്ദേഹത്തെക്കുറിച്ചായിരുന്നു! മൌനം മാത്രം എനിക്ക് സമ്മാനിച്ചിട്ടു പോയ ആദ്യ പ്രേമം!അതിനെ പ്രേമം എന്നു വിളിക്കാൻ ഞാൻ പോലും സമ്മതിക്കില്ല! വെറും നോട്ടങ്ങളിലുടെ മാത്രം ഏതോ ഇഷ്ടങ്ങൾ കൈമാറി,എന്റെ ഹൃദയത്തെ കീറിമുറിച്ച്, രക്തവർണ്ണത്തിന്റെ നൊംബരങ്ങൾ മാത്രം തന്നിട്ടുപോയ ഒരു മുഖം. പ്രത്യേകിച്ചൊന്നും പറഞ്ഞില്ല, ഒന്നും വ്യക്തമായിരുന്നില്ല, അന്നും ഇന്നും!

ഞാൻ സന്തോഷേട്ടനോട് പറഞ്ഞപ്പോൾ നിർത്താതെ ചിരിച്ചു അദ്ദേഹം! “എന്റെ ഗീത, ഞാൻ നോക്കി നടന്ന പെംബിള്ളാരുടെയും, മുല്ലപ്പൂകൊടുത്ത പെണ്ണുങ്ങൾക്കും എണ്ണമില്ലെ! എനിക്കറിയാം,എന്റെ മുന്നിൽ,എന്റെ കൂടെയുള്ള നിന്റെ ജീവിതം നീ പരിശുദ്ധമായിട്ടാണ് തുടങ്ങിയത് എന്ന്! ഇതിൽക്കൂടുതൽ എനിക്കെന്തു തെളിവാണ് ആവശ്യം”! അവനവന്റെ ജീവിതത്തിലെ പ്രേമങ്ങളെ ഇത്ര ധൈര്യത്തോടെ സത്യസന്ധമാ‍യ ഒരു മനസ്സിനു മാത്രമെ പറയാൻ സാധിക്കു ഗീത! റിലാക്സ് ……

അന്ന് ഞാൻ എന്റെ നൊബരങ്ങൾ വെച്ചുകെട്ടി, എനിക്ക് ദൈവം പറഞ്ഞിട്ടുള്ള പ്രേമം സന്തോഷേട്ടൻ മാത്രമാണ്!

വിട്ടുകള…… നീ എന്നെ പേരു കാണിച്ചെ? സപ്ന

അതു വേണ്ട അതങ്ങിനെ കിടക്കട്ടെ സപ്ന , വേണ്ട, നിന്റെ സ്വഭാവത്തിനു നീ ഇതിന്റെ ഒക്കെ പുറകെ പോകും വേണ്ട!!! ഞാൻ ഇന്നു ഏറ്റവും സന്തോഷവതിയായ ഒരു ഭാര്യയും അമ്മയും ആണ്, എന്റെ സന്തോഷേട്ടന്‍ ഒരു ഭര്‍ത്താവിന്റെ മാത്രമല്ല എന്റെ അച്ചന്റെയും ഒരു നല്ല സുഹൃത്തിന്റെയും കൂടിയുള്ള സന്തോഷം എന്റെ ജീവിതത്തിൽ തരുന്നുണ്ട്. ഞാൻ ഇതെല്ലാം വള്ളിപുള്ളി വിടാതെ പുള്ളിയോടു പറഞ്ഞിട്ടും ഉണ്ട്.

ഇതു നീ ചോദിച്ചു , പറഞ്ഞു എന്നു മാത്രം………….പിന്നെ ഇന്നത്തെ ദിവസം, അത് എനിക്ക് മനസ്സിൽ നിന്നു പോകുന്നില്ല.

സാരമില്ല ഗീത,സ്നേഹിച്ചവരെ,ഓർക്കുന്നത് പാപമല്ല,അതു നമ്മുടെ മനസ്സിനെ കൂടുതൽ സന്തോഷിപ്പിക്കും…. സപ്ന എന്നെ സ്വാന്തനിപ്പിക്കാൻ ശ്രമിച്ചു.

സപ്ന ……നിന്നോട് ഒരു കാര്യം കൂടി പറഞ്ഞു തരാം,അവന്റെ പിറന്നാൾ കൊന്നപ്പൂക്കൾ പൂത്തുലയുന്ന സമയത്താണ് ,മാര്‍ച്ച് മാസത്തിൽ!അതുകൊണ്ട് വിഷുവിനു കണി വെയ്ക്കുബോൾ കണിക്കൊന്നപൂക്കളൊടൊപ്പം ഞാൻ അവനെ വീണ്ടും ഒര്‍ക്കാറുണ്ട് .എന്റെ കിഷ്ണനെപ്പൊലെ ഞാൻ അവനെ ആരാധിക്കുന്നു. ഇതു നിന്നോടു മാത്രം പറയുന്നു സപ്ന…….ഗീത അര്‍ദ്ധോക്തിയിൽ നിര്‍ത്തിയോ……. എനിക്കിപ്പൊൾ ഭഗവാനായി ഓര്‍ക്കാനാണിഷ്ടം, കേട്ടോ!

ഞങ്ങൾ ഹിന്ദുക്കൾക്ക് ക്രിഷ്ണനെന്നാൽ പ്രണയം എന്നാണ് ,മനസ്സിലായൊ നിനക്ക്?

 

സപ്ന അനു ബി. ജോര്ജ്ജ് ന്റെ “ Through My Eyes”

പ്രവാസ ജീവിതത്തിന്റെ വരണ്ട വഴികളിൾ സര്ഗ്ഗാട‍ത്മകതയുടെ വസന്തം കാണുന്നതാണ് സ്വപ്നയുടെ എഴുത്ത്,ഒരുതരം സ്വപ്നസഞ്ചാരം.കഥയായാലും കവിതയായാലും, ലേഖങ്ങളായാലും സപ്ന, അനുഭവത്തെ മലയാള ജീവിതവുമായി അടുപ്പിച്ചു നിര്ത്തുാന്നു.മറ്റൊരു തരത്തിൽ ഗൃഹാതുരയോടെയുള്ള മലയാളമനസ്സിന്റെ പിൻമടക്കം!ബാല്യം പോലെ തിരിച്ചു പിടിക്കാൻ പറ്റാത്ത ഒന്നായി സ്വന്തം അനുഭവങ്ങളും, സന്തോഷങ്ങളും, സുഹൃത്തുക്കളും,ജീവിതങ്ങളും ഉണ്ടെങ്കിലും അവയെല്ലാം,ഈ ചെറുകഥകളുടെ താളുകളിലൂടെ തിരിച്ചു പിടിക്കാൻ ഒരു ശ്രമം നടത്തുകയാണ്.അവിടെയല്ലാം സ്വാതന്ത്ര്യത്തിന്റെ വഴികൾ കണ്ടെടുക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന സര്ഗ്ഗാ ത്മകതയാണ് സപനയുടെ കഥകൾ “ എന്റെ കണ്ണിലൂടെ “/Through My Eyes.ഈ കഥകളിലൂടെ സന്തോഷത്തിന്റെ വഴികൾ സ്വയം തിരയുമ്പോഴും സഹജീവികളായ പ്രവാസ ലോകത്തെയും, സുഹൃത്തുക്കളെയും, പരിയക്കാരെയും ഒപ്പം കൂട്ടാൻ സപ്ന ഇവിടെ ശ്രമിക്കുകയും ചെയ്യുന്നൂ.