വാഷിങ്ടണ്‍: ഗസ്സയില്‍ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നുവെന്ന പേരില്‍ കുരുതി തുടരുന്ന ഇസ്രായേലിന് പിന്തുണ ഉറപ്പുനല്‍കി യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍. ശനിയാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്‍യമിന്‍ നെതന്യാഹുവിനെയും ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിനെയും നേരിട്ട് ഫോണില്‍ വിളിച്ചാണ് പിന്തുണ ഉറപ്പുനല്‍കിയത്. ഹമാസ് റോക്കറ്റാക്രമണം അടിയന്തരമായി അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മഹ്മൂദ് അബ്ബാസിനോട് ആവശ്യപ്പെടുകയും ചെയ്തു.

”ഈ പുതിയ സംഘര്‍ഷം ഇസ്രായേലിലും ഫലസ്തീനിലും കുട്ടികളുള്‍പെടെ സാധാരണക്കാരുടെ ജീവന്‍ അപഹരിച്ചിട്ടുണ്ട്. ഗസ്സയിലെ ഹമാസും മറ്റു തീവ്രവാദികളും നടത്തുന്ന റോക്കറ്റാക്രമണങ്ങള്‍ക്കെതിരെ ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തിന് ഉറച്ച പിന്തുണ നല്‍കുന്നു. ഇസ്രായേലിലുടനീളം പട്ടണങ്ങളും നഗരങ്ങളും ലക്ഷ്യമിട്ട് നടത്തുന്ന വിവേചനമില്ലാത്ത ആക്രമണങ്ങളെ അപലപിക്കുകയും ചെയ്യുന്നു”- വൈറ്റ്ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു.

അതേ സമയം, അമേരിക്കന്‍ പ്രസിഡന്‍റുമായി സംഭാഷണ ശേഷം ഗസ്സയില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്‍യമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇനിയും റോക്കറ്റ് തൊടുക്കാന്‍ അര്‍ഹരല്ല ഹമാസെന്ന് പഠിപ്പിക്കുകയാണ് ലക്ഷ്യമെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ പിന്തുണ അമേരിക്ക വാഗ്ദാനം ചെയ്ത സാഹചര്യത്തിലാണ് ഇനിയും ആക്രമിക്കാന്‍ തീരുമാനം.