വിവിധ കൊവിഡ് വാക്‌സിനുകളുടെ 216 കോടി ഡോസുകള്‍ ഓഗസ്റ്റിനും ഡിസംബറിനുമിടെ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍. പൂര്‍ണമായും ഇന്ത്യയ്ക്കും ഇന്ത്യക്കാര്‍ക്ക് വേണ്ടിയുമായിരിക്കും അത്. എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്‌സിന്‍ നിര്‍മാതാക്കളുമായും ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ താത്പര്യമുണ്ടോ എന്ന് അവരോട് ആരായുന്നുണ്ട്. എന്നാല്‍ വാക്‌സിന്‍ ലഭ്യത വിലയിരുത്തിയശേഷം പ്രതികരിക്കാം എന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്.

അവരുമായി ചര്‍ച്ചകള്‍ തുടരുകയാണ്. അവര്‍ ഇന്ത്യയില്‍ വാക്‌സിന്‍ ഉത്പാദിപ്പിച്ച്‌ വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. കൊവാക്‌സിന്‍ നിര്‍മാണത്തില്‍ മറ്റുകമ്ബനികളെയും പങ്കാളികളാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്നും വി.കെ പോള്‍ പറഞ്ഞു.

റഷ്യയിലെ ഗമേലയ നാഷണല്‍ സെന്റര്‍ വികസിപ്പിച്ച സ്പുട്‌നിക് V കൊവിഡ് വാക്‌സിന്‍ അടുത്തയാഴ്ച ആദ്യം മുതല്‍ രാജ്യത്തുടനീളം പൊതുവിപണിയില്‍ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.

ലോകത്ത് വികസിപ്പിക്കപ്പെട്ട ആദ്യ കൊവിഡ് വാക്‌സിനെന്ന് അറിയപ്പെടുന്ന സ്പുട്‌നിക് പ്രാദേശിക നിര്‍മാണം ജൂലൈയില്‍ ഇന്ത്യയില്‍ തുടങ്ങും. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ്ഡീസ് ലബോറട്ടറിയാവും സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുക. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഏപ്രിലില്‍ ഈ വാക്‌സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരുന്നു.

കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയ്ക്ക് പുറമെ രാജ്യത്ത് ലഭ്യമാക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് സ്പുട്‌നിക് .പുണെ ആസ്ഥാനമായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) ആണ് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി – ആസ്ട്രസെനക്ക എന്നിവ വികസിപ്പിച്ച വാക്‌സിന്‍ കൊവിഷീല്‍ഡ് എന്നപേരില്‍ നിര്‍മ്മിക്കുന്നത്. ഭാരത് ബയോടെക്കാണ് കൊവാക്‌സിന്‍ വികസിപ്പിച്ചത്.