കൊല്ലം: കുണ്ടറയില്‍ യുവതിയും രണ്ടു മക്കളും വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഭാര്യയേയും കുട്ടികളെയും വിഷം കുത്തിവച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന സംശയത്തില്‍ പൊലീസ്.

ബുധനാഴ്ച നടത്തിയ മൃതദേഹ പരിശോധനയിലാണ് മരിച്ച വര്‍ഷയുടെയും കുട്ടികളുടെയും കൈകളില്‍ കുത്തിവച്ചതിന്റെ പാടുകള്‍ കണ്ടെത്തിയത്.

വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകയാണ് ഗൃഹനാഥന്‍ എഡ്വേഡ്. എഡ്വേഡിന്റെ ആരോഗ്യനില മെച്ചപ്പെട്ടെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകുകയുള്ളു.

മണ്‍റോതുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ വൈ.എഡ്വേഡിന്റെ (അജിത് -40) ഭാര്യ വര്‍ഷ (26), മക്കളായ അലൈന്‍ (2), ആരവ് (മൂന്നുമാസം) എന്നിവരാണ് മരിച്ചത്. ആറു വയസ്സുകാരിയായ മകള്‍ക്കും വിഷം കലര്‍ത്തിയ പാനീയം നല്‍കിയെങ്കിലും കുട്ടി കുടിച്ചില്ല.

വര്‍ഷയുടെ തലയ്ക്കു പിന്നില്‍ അടിയേറ്റ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് മുന്‍പ് ഇവര്‍ തമ്മില്‍ വഴക്കിട്ടിരുന്നതായും സൂചനയുണ്ട്.

കുടുംബം വാടകയ്ക്കു താമസിക്കുന്ന കേരളപുരം ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിനു സമീപത്തെ വീട്ടില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിന്റെ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതു കണ്ടു സംശയം തോന്നിയ ബന്ധു നടത്തിയ പരിശോധനയിലാണ് നാലു പേരെയും അവശനിലയില്‍ കണ്ടെത്തിയത്.

കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അലൈനും ആരവും മരിച്ചു. വര്‍ഷ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.

കുടലിനു തകരാര്‍ ഉണ്ടായിരുന്ന ആരവിന് അടുത്തിടെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് വര്‍ഷയും കുട്ടികളും മുഖത്തലയില്‍ വര്‍ഷയുടെ കുടുംബവീട്ടിലായിരുന്നു.

രണ്ടുദിവസം മുന്‍പ് എഡ്വേഡ് കുട്ടികളെ കേരളപുരത്തെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. ചൊവ്വാഴ്ച രാവിലെ വര്‍ഷയെയും നിര്‍ബന്ധിച്ച്‌ ഇവിടേക്കു വരുത്തുകയായിരുന്നു.

സംഭവത്തില്‍ കുണ്ടറ പൊലീസ് കേസെടുത്തു. ആത്മഹത്യക്കുറിപ്പു കണ്ടെടുത്തിട്ടുണ്ട്.