ന്യൂഡല്‍ഹി: ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. നാട്ടിലേക്കെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു. ഏറ്റവുമടുത്ത ദിവസം തന്നെ സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ഇസ്രയേലിലെ ഇന്ത്യന്‍ എംബസി തുടങ്ങിക്കഴിഞ്ഞതായും വി മുരളീധരന്‍ അറിയിച്ചു.

അതേസമയം സൗമ്യയുടെ മരണം രാഷ്ട്രീവല്‍ക്കരിക്കാന്‍ ശ്രമിക്കരുതെന്ന് മന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ഇസ്രയേലിലെ സംഭവം ഇവിടെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. രാജ്യാന്തരമാനങ്ങളുള്ള വിഷയമാണെന്നും പ്രതികരിക്കാന്‍ പരിമിതിയുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. ഇസ്രയേല്‍ സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്ന് മുരളീധരന്‍ നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച ഗാസയില്‍നിന്നുള്ള റോക്കറ്റാക്രമണത്തില്‍ ഇസ്രയേലി പട്ടണമായ അഷ്‌കെ ലോണിലാണ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടത്. അഷ്കെ ലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുന്ന സൗമ്യ വൈകിട്ട് അഞ്ചരയോടെ കീരിത്തോട്ടിലുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്ബോഴാണു താമസസ്ഥലത്ത് റോക്കറ്റ് പതിച്ചത്. അഷ്കെ ലോണിലുള്ള ബന്ധുവാണു മരണവിവരം നാട്ടില്‍ വിളിച്ചറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ അംഗങ്ങളായ സതീശന്റെയും സാവിത്രിയുടെയും മകളായാ സൗമ്യ. കഴിഞ്ഞ ഏഴു വര്‍ഷമായി ഇസ്രയേലിലാണ്. രണ്ടു വര്‍ഷം മുന്‍പാണ് ഏറ്റവുമൊടുവില്‍ സൗമ്യ നാട്ടില്‍ വന്നത്.

വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ ഭാര്യയെ പുകപടലങ്ങള്‍ മൂടുന്നത് കണ്ട ഞെട്ടലിലാണ് ഭര്‍ത്താവ് സന്തോഷ്. സന്തോഷുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണ് സൗമ്യ ജോലി ചെയ്തിരുന്ന വീടിന് മുകളിലേക്ക് റോക്കറ്റ് പതിക്കുന്നത്.

ആക്രമണം ഉണ്ടാകുന്നതിന് ഏതാനും നിമിഷം മുമ്ബാണ് സൗമ്യ ഭര്‍ത്താവിനെ വിളിച്ചത്. പുറത്ത് പ്രശ്നങ്ങള്‍ നടക്കുന്നുണ്ടെന്നും ബോംബുകള്‍ വീഴുന്നുണ്ടെന്നുമാണ് പറഞ്ഞത്. വീടിനുള്ളിലെ സുരക്ഷിത ബങ്കറിലേക്ക് പോവുകയാണെന്നും ഇനിയെപ്പോഴാണ് വിളിക്കുകയെന്നറിയില്ലെന്നും കരഞ്ഞു കൊണ്ടാണ് യുവതി പറഞ്ഞതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനിടെയാണ് സൗമ്യയുടെ ജീവനെടുത്ത മിസൈല്‍ ആക്രമണം ഉണ്ടായത്.

സംസാരിച്ച്‌ നില്‍ക്കുന്നതിനിടെ വലിയ ശബ്ദത്തോടെ എന്തോ സൗമ്യയുടെ സമീപത്തേക്ക് പതിക്കുന്നതും പിന്നീട് കുറെ പുകയും മാത്രമാണ് സന്തോഷിന് കാണാനായതെന്നാണ് ഇയാളുടെ സഹോദരന്‍ സജിയുടെ വാക്കുകളെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈകാതെ ഫോണ്‍ ഓഫായി അങ്ങോട്ട് വിളിച്ചിട്ട് കിട്ടിയതുമില്ല. കുറച്ചു നേരം കഴിഞ്ഞ ഇസ്രയേലില്‍ തന്നെ ജോലി ചെയ്യുന്ന സന്തോഷിന്‍റെ സഹോദരി ഷേര്‍ളിയാണ് വീട്ടില്‍ വിളിച്ച്‌ അപകടവിവരം അറിയിച്ചത്.

ഇസ്രയേലിലെ അഷ്ക ലോണില്‍ (ashkelon) കെയര്‍ ടേക്കറായി ജോലി ചെയ്ത് വരികയായിരുന്നു ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ്. ഇവര്‍ പരിചരിച്ചിരുന്ന ഇസ്രായേല്‍ വനിതയും ആക്രമണത്തില്‍ മരിച്ചു. കഴിഞ്ഞ പത്തുവര്‍ഷമായി സൗമ്യ അഷ്കലോണില്‍ ജോലി ചെയ്യുകയാണ്. രണ്ട് വര്‍ഷം മുമ്ബാണ് അവസാനമായി നാട്ടിലേക്ക് വന്നത്. ഈ വര്‍ഷം നാട്ടിലേക്ക് വരാനിരുന്നതാണെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് യാത്ര മുടങ്ങുകയായിരുന്നു.

ഇതിനിടെ സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സൗമ്യ സന്തോഷിന്‍്റെ കുടുംബം കേന്ദ്രമന്ത്രി വി.മുരളീധരന്‍്റെ സഹായം തേടി. ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം സൗമ്യയുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസും ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനും, എംബസിക്കും കത്തയച്ചിട്ടുണ്ട്.