ന്യൂഡല്‍ഹി : ഇസ്രായേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ കുടുംബത്തിന് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. കുടുംബവുമായി സംസാരിച്ചെന്നും അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും വി മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു.

ഭര്‍ത്താവിനോട് വിഡീയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് റോക്കറ്റ് വീണതും ദുരന്തമുണ്ടായതും. മൃതദേഹം അഷ്ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദുരന്ത വാര്‍ത്ത അറിഞ്ഞ സൗമ്യയുടെ സുഹൃത്തുക്കളും മലയാളി നഴ്സുമാരും ആശുപത്രിയിലേക്ക് എത്തിട്ടുണ്ട്.

കഴിഞ്ഞ പത്തുവര്‍ഷമായി സൗമ്യ അഷ്കലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. 2017 ല്‍ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്.