ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിനിടെ മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം. ഇസ്രയേലിലെ അഷ്കലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ ഇടുക്കി – കീരിത്തോട് സ്വദേശി മുപ്പത്തി രണ്ടുകാരിയായ സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തിൽ സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേൽ വനിതയും കൊല്ലപ്പെട്ടു. വൈകിട്ട് കീരിത്തോട്ടിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഷെല്ലുകൾ താമസസ്ഥലത്ത് പതിക്കുകയായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശന്റേയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴ് വർഷമായി ഇസ്രായേലിലാണ് ജോലി ചെയ്യുന്നത്. 2 വർഷം മുമ്പാണ് സൗമ്യ ഒടുവിൽ നാട്ടിൽ വന്ന് മടങ്ങിയത്.