കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് നിയന്ത്രണാതീതമായിട്ടില്ലെന്ന് മന്ത്രി കെ കെ ശൈലജ.സംസ്ഥാനത്തെ ഐസിയു കിടക്കകള്‍ നിറഞ്ഞുവരുന്ന അവസ്ഥയുണ്ട്. ഇപ്പോഴത്തെ സ്ഥിതി പ്രതീക്ഷിച്ചതല്ല, ചില ജില്ലകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുള്ള മരണ നിരക്ക് കുറക്കാനാകുന്നത് കൃത്യമായ പരിചരണം കൊണ്ടാണ്. ഓക്സിജന്‍ ക്ഷാമം മൂലം കേരളത്തില്‍ മരണം സംഭവിക്കാതിരിക്കാന്‍ കഠിനാധ്വാനം ചെയ്യുകയാണ്. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഓക്സിജന്‍ മുഴുവനായി ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് സാധിക്കണം.

കേന്ദ്ര ക്വോട്ട കൂടി കിട്ടിയാല്‍ ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമാകും. കാസര്‍കോട്ടെ ഓക്സിജന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരമായിട്ടുണ്ട്. കൊവിഡ് ബാധിച്ചുള്ള മരണ നിരക്ക് മറച്ചുവെക്കുന്നുവെന്നത് തെറ്റായ ആരോപണമാണ്. എല്ലാ പഞ്ചായത്തുകളും കൃത്യം കണക്ക് രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.