ആരാധന തിരുസംഘത്തിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന്‍ വിരമിച്ച കർദ്ദിനാൾ റോബർട്ട് സാറയ്ക്കു പുതിയ ദൗത്യമേല്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പ. പൗരസ്ത്യസഭകളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന റോമിലെ ഓറിയന്റൽ കോൺഗ്രിഗേഷനിലെ മെമ്പറായാണ് മാര്‍പാപ്പ പുതിയ നിയമനം നടത്തിയിരിക്കുന്നത്. ആഫ്രിക്കയിലെ ഗിനിയയിൽ നിന്നുള്ള കർദ്ദിനാൾ റോബർട്ട് സാറ വത്തിക്കാന്റെ ആരാധനക്രമ കാര്യങ്ങളുടെ കോൺഗ്രിഗേഷൻ തലവനായി കഴിഞ്ഞ ഫെബ്രുവരി മാസം വരെ അദ്ദേഹം സേവനം ചെയ്തിരുന്നു. വിരമിക്കല്‍ പ്രായമെത്തിയതിനെ തുടര്‍ന്നു അദ്ദേഹം സമര്‍പ്പിച്ച രാജി ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചതോടെയാണ് ആരാധന തിരുസംഘത്തില്‍ നിന്ന്‍ അദ്ദേഹം പിന്‍വാങ്ങിയത്.

കേവലം രണ്ടു മാസത്തിനകമാണ് അദ്ദേഹത്തിന് പുതിയ നിയമനം പാപ്പ നല്കിയിരിക്കുന്നത്. കർദ്ദിനാൾ ലിയനാർഡോ സാൻദ്രിയാണ് പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷൻ തലവൻ. തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്വം വിശ്വാസികളെ അറിയിച്ചുക്കൊണ്ട് കര്‍ദ്ദിനാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. “ഓറിയന്റൽ സഭകൾക്കുള്ള കോണ്‍ഗ്രിഗേഷനില്‍ ഇന്ന് എന്നെ നിയമിച്ച പരിശുദ്ധ പിതാവിനോട് ഞാൻ നന്ദി പറയുന്നു” എന്നാണ് കര്‍ദ്ദിനാള്‍ സാറയുടെ ട്വീറ്റ്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന ഇസ്ളാമിക അധിനിവേശത്തിനെതിരെ പ്രവാചകശബ്ദമായി നിലക്കൊണ്ട വ്യക്തിയാണ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ആഗോള തലത്തില്‍ വലിയ സ്വീകാര്യതയായിരിന്നു ലഭിച്ചുകൊണ്ടിരിന്നത്. ആരാധന ക്രമ വിഷയങ്ങളിലും ക്രിസ്തീയ ധാര്‍മ്മിക വിഷയങ്ങളിലും തിരുസഭ പാരമ്പര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത വ്യക്തി കൂടിയായിരിന്നു കര്‍ദ്ദിനാള്‍ സാറ. സമ്പന്ന രാഷ്ട്രങ്ങളില്‍ നിന്നും വരുന്ന ചില ഉന്നത പിതാക്കന്മാര്‍ ഗര്‍ഭധാരണം മുതല്‍ മരണം വരെയുള്ള മനുഷ്യ ജീവിതത്തെ കുറിച്ചുള്ള ക്രിസ്ത്യന്‍ ധാര്‍മ്മികതയില്‍ മാറ്റം വരുത്തുവാനുള്ള ശ്രമങ്ങള്‍ നടത്തുണ്ടെന്നും ദയാവധത്തിനും, ഭ്രൂണഹത്യക്കും എതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരിന്നു.