വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാടായ ജെറുസലേമില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ട്വീറ്റിലൂടെയാണ് വിഷയത്തില്‍ തന്റെ ആശങ്കയും ദുഃഖവും പ്രകടമാക്കിയത്. “ജെറുസലേമിലെ സംഭവ വികാസങ്ങളെ തികച്ചും ഉത്ക്കണ്ഠയോടെയാണ് ഞാൻ പിന്തുടരുന്നത്. ജെറുസലേം അക്രമാസക്തമായ ഏറ്റുമുട്ടലുകളുടെയല്ല, കണ്ടുമുട്ടലുകളുടെ സ്ഥലമാകട്ടെയെന്ന്‍ ഞാൻ പ്രാർത്ഥിക്കുന്നു. പ്രാർത്ഥനയുടേയും സമാധാനത്തിന്‍റെ ഒരിടം. അക്രമം അക്രമത്തിനു മാത്രമേ വഴിയൊരുക്കൂ. ഈ സംഘർഷങ്ങൾ അവസാനിപ്പിക്കണം.” ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ നല്കിയിരിക്കുന്ന പാപ്പയുടെ ട്വീറ്റില്‍ പറയുന്നു. ഇന്നലെ ഞായറാഴ്ച വത്തിക്കാനിൽ നടന്ന ത്രികാലപ്രാർത്ഥനയുടെ അന്ത്യത്തിലും പാപ്പ ഇക്കാര്യം പരാമര്‍ശിച്ചിരിന്നു.

അതേസമയം ജറുസലേമിലെ അല്‍അഖ്‌സ മോസ്‌ക് പരിസരത്ത് പാലസ്തീനികളും ഇസ്രായേല്‍ പോലീസും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. ഇന്നലെ രാവിലെ മോസ്‌കില്‍ തമ്പടിച്ചിരുന്ന പാലസ്തീനികള്‍ ഇസ്രായേലി പോലീസിനു നേരേ വെള്ളക്കുപ്പികള്‍ എറിഞ്ഞതു സംഘര്‍ഷം സൃഷ്ടിച്ചു. പോലീസ് അക്രമകാരികള്‍ക്ക് നേരേ ഗ്രനേഡ് പ്രയോഗം നടത്തി. സംഘര്‍ഷത്തില്‍ ഇരുനൂറോളം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി മോസ്‌കിലെത്തിയ പാലസ്തീനികളാണു സംഘര്‍ഷത്തിനു തുടക്കമിട്ടത്.

ഇതിനിടെ, ജറുസലേം ദിന പരേഡുമായി മുന്നോട്ടുപോകാന്‍ ഇസ്രായേല്‍ തീരുമാനിച്ചു. 1967ലെ യുദ്ധത്തില്‍ ജറുസലേം പിടിച്ചെടുത്തതിന്റെ സ്മരണയ്ക്കാണ് പരേഡ് നടത്തുന്നത്. അല്‍ അഖ്‌സ മോസ്‌ക് സ്ഥിതി ചെയ്യുന്ന പഴയ ജറുസലേമിനു സമീപത്തുകൂടെയാണ് മാര്‍ച്ച് കടന്നു പോകുന്നത്.