18 മുതൽ 45 വയസ്സ് വരെ പ്രായമുള്ള വാക്സിൻ നയം വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുതര രോഗം ബാധിച്ചവർ, സന്നദ്ധ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെയുള്ള മുൻഗണനാ ഗ്രൂപ്പിനാണ് ആദ്യം വാക്സിൻ നൽകുക. ഈ മുൻഗണനാ ക്രമം നേരത്തെ തീരുമാനിച്ചതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കൊവിഡ് വാക്സിന്‍ കേരളത്തിലെത്തിയിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ പൂനെയില്‍ നിന്നും വിമാനത്തിലാണ് വാക്സിന്‍ നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തിച്ചത്. എറണാകുളം മഞ്ഞുമ്മലിലെ കേരള മെഡിക്കല്‍ കോര്‍പറേഷന്‍ വെയര്‍ഹൗസിലെത്തിക്കുന്ന വാക്സിന്‍ ഇവിടെ നിന്ന് റീജിയണല്‍ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും. ഒരു കോടി ഡോസ് വാക്‌സിന്‍ വിലകൊടുത്തു വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. 75 ലക്ഷം കൊവിഷീല്‍ഡ് വാക്സിനും 25 ലക്ഷം കൊവാക്സിനുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്.

സിഎഫ്എൽടിസികൾ, സിഎസ്എൽടിസികൾ, ഡിസിസികൾ ഇവ ഇല്ലാത്തിടങ്ങളിൽ ഉടൻ സ്ഥാപിക്കും. ഇതിനായി വാർഡ് തല സമിതികൾ ശക്തമാക്കുന്നുണ്ട്. പൾസ് ഓക്സി മീറ്റർ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ നടപടിയെടുക്കും എന്നും അദ്ദേഹം പറഞ്ഞു.