ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ മുന്നില്‍ നില്ക്കുന്ന പൊലീസ് സേനാംഗങ്ങളിലും കൊവിഡ് പടരുന്നു. നിലവില്‍ 1,259 പൊലീസ് ഉദ്യോഗസ്ഥരാണ് രോഗബാധിതര്‍. ഇതില്‍ പരമാവധിപേരും വീടുകളില്‍ തന്നെയാണ് കഴിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
ഞായറാഴ്ച അവധി ദിനത്തില്‍ 16,878 പോലീസുകാരെയും ഞായറാഴ്ചയും തിങ്കളാഴ്ചയുമായി 25,000 പേരെയും നിരത്തില്‍ നിയോഗിച്ചു. ലോക്ക്ഡൗൺ നിയന്ത്രണം നടപ്പിലാക്കാന്‍ മുന്നില്‍ നില്ക്കുന്ന പൊലീസുകാരില്‍ പലരും രോഗബാധിതരാകുന്നുണ്ട്. അവര്‍ക്ക് വൈദ്യ സഹായം എത്തിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊവിഡ് ഒന്നാം തരംഗത്തില്‍ രോഗം പടരാതെ നോക്കുകയും രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും സാധിച്ചത് കൊണ്ടാണ് രോഗബാധ 11 ശതമാനം പേരില്‍ ഒതുക്കാനും മരണനിരക്ക് കുറഞ്ഞ തോതില്‍ നിലനിര്ത്താനുമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.