കൊവിഡ് ചികിത്സയ്ക്ക് അമിത തുക ഈടാക്കുന്ന സ്വകാര്യ ആശുപത്രിയുടെ കൊള്ളയ്‌ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ജനങ്ങൾ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലും ഭീമമായ തുകയാണ് ആശുപത്രികൾ ഈടാക്കുന്നതെന്ന് ബില്ലുകൾ ഉയർത്തിക്കാട്ടി കോടതി വിമർശനമുന്നയിച്ചു.

നിലവിലെ സാഹചര്യം വളരെ മോശമാണ്. കൊള്ള അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ ഉത്തരവിറക്കിയ സർക്കാർ നടപടി അഭിനന്ദനാർഹമാണെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

അതേസമയം, കൊവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കിയുള്ള സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്‌ക്കെതിരെ സർക്കാർ ഉത്തരവിറക്കി. മുറിവാടക ഉൾപ്പെടെയുള്ളവയ്ക്ക് ആശുപത്രിക്ക് ഈടാക്കാവുന്ന പരമാവധി തുക വ്യക്തമാക്കിയാണ് ഉത്തരവ്. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികൾക്ക് നിശ്ചിത തുകയേക്കാൾ അധികമായി ഈടാക്കുന്ന തുകയുടെ പത്തിരട്ടി പിഴ ചുമത്തും. ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാൻ അപ്പീൽ അതോറിറ്റിയെ നിയോഗിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.