കാനഡ: കോവിഡ് 19 മഹാമാരിക്ക് മുൻപിൽ പകച്ചു നിൽക്കുന്ന ലോകത്തിനായി അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്ന് വിവിധ മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 72 കത്തോലിക്കാ വൈദികർ പരിശുദ്ധ പിതാവിന്റെ ആഹ്വാനമനുസരിച്ചു ‘Walk with Christ’ മിഷന്റെ നേതൃത്വത്തിൽ അഖണ്ഡ ജപമാല പ്രാർത്ഥനായജ്‌ഞം നടത്തി. അമേരിക്കയിൽ നിന്നുള്ള ഫാ.തങ്കച്ചൻ കൊല്ലപ്പള്ളിയിൽ എസ്‌ഡി‌ബിയുടെയും കുവൈറ്റിൽ നിന്നുള്ള ഫാ. ജോൺസൻ നെടുമ്പറത്തു എസ്‌ഡി‌ബിയുടെയും നേതൃത്വത്തിൽ എഴുപത്തിരണ്ടോളം വൈദീകർ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഈ മഹാ ഉദ്യമത്തിൽ പങ്കുചേർന്നു. ഏഴു ദിവസം നീണ്ടു നിന്ന അഖണ്ഡ ജപമാല പ്രാർത്ഥനായജ്‌ഞം മെയ് 1ന് കാനഡയിലെ മിസ്സിസാഗാ രൂപതയുടെ മെത്രാൻ മാർ ജോസ് കല്ലുവേലിൽ ഉദ്ഘാടനം ചെയ്തു.

വിവിധ ശുശ്രൂഷാ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന കോവിഡ് രോഗബാധിതരും കോവിഡ് രോഗബാധ തരണം ചെയ്തവരുമായ വൈദികരും പരിശുദ്ധ അമ്മയ്ക്കരികെ ലോകത്തിന്റെമേൽ ദൈവ കരുണ ചൊരിയപ്പെടാനായി ജപമാല പിടിച്ച കരങ്ങൾ ഉയർത്തി. കോവിഡ് രോഗബാധിതരെയും മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരെയും പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്നവരെയും സന്നദ്ധപ്രവർത്തകരെയും ഭരണാധികാരികളെയും ലോകജനതയെ മുഴുവനും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിച്ചു മധ്യസ്ഥസഹായവും സ്വർഗ്ഗത്തിന്റെ സംരക്ഷണവും ആഗ്രഹിച്ചു വൈദികർ ഒരുമയോടെ ജപമാല ചൊല്ലി പ്രാർത്ഥിച്ചു.

വ്യത്യസ്ത ദിനങ്ങളിൽ അനുഗ്രഹ സന്ദേശങ്ങൾ നൽകി പ്രാർത്ഥിച്ച മാർ ജോർജ് രാജേന്ദ്രൻ( തക്കല രൂപത ), മാർ തോമസ് തറയിൽ ( ചങ്ങനാശ്ശേരി രൂപത ), മാർ ജേക്കബ് മുരിക്കൻ ( പാലാ രൂപത ) എന്നീ മെത്രാന്മാരുടെ സാന്നിധ്യവും വൈദികർക്ക് കൂടുതൽ കരുത്തും അഭിഷേകവും പകർന്നു. സീറോ മലബാർ തക്കല രൂപതധ്യക്ഷൻ ബിഷപ്പ് ജോർജ് രാജേന്ദ്രൻ പിതാവ് തന്റെ വചന സന്ദേശത്തിൽ തമിഴ്നാട്ടിൽ കോവിഡിന്റെ താണ്ഡവം അതിരൂക്ഷമായി നടക്കുന്ന സമയത്തു തന്റെ അജഗണങ്ങളെ ചേർത്ത് പിടിക്കുന്നത് ജപമാലയുടെ കണ്ണികളിലൂടെയാണെന്ന് പറഞ്ഞു.

പള്ളികളുടെ കവാടങ്ങൾ തുറന്നു ശുശ്രൂഷ അർപ്പിക്കുവാനും വൈദീകർ കൈകളുയർത്തി സ്വർഗത്തിലേക്ക് പ്രാർത്ഥിക്കുമ്പോൾ ജനങ്ങൾക്ക്‌ അതു വലിയൊരു ശക്തിയും ബലവുമായിരിക്കുമെന്ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാൻ തോമസ് തറയിൽ പിതാവ് വൈദികരെ ഓർമപ്പെടുത്തുകയുണ്ടായി. ലാളിത്യത്തിന്റെ പ്രതീകമായ സീറോ മലബാർ പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പിതാവ് മോശയുടെ കരങ്ങളെ ഉയർത്തി പിടിച്ച അഹറോനെയും ജോഷ്വായെയും കുറിച്ച് വാചാലനാകുകയുണ്ടായി. ആപത്തു ഘട്ടത്തിൽ വൈദീകരുടെ ത്യാഗോജ്ജ്വലമായ സേവനങ്ങളെ മോശയുടെ കൈ ഉയർത്തിയ അഹറോനോടും ജോഷ്വായോടും ഉപമിക്കുകയുണ്ടായി.

മെയ് ഒന്നിന് തുടങ്ങിയ പ്രാർത്ഥനാ കൂട്ടായ്‌മ ഇന്നലെ രാത്രിയോടെ മേജർ ആർച്ചു ബിഷപ്പ് കർദിനാൾ ജോർജ്ജ് ആലഞ്ചേരി പിതാവിന്റെ വചനസന്ദേശത്തോടെയും ആശീർവാദത്തോടെയും അവസാനിച്ചു. ഈ കൊറോണാ മഹാമാരിക്കെതിരെ പ്രാർത്ഥനയിൽ ഒന്നാകുന്നതിനൊപ്പം ജർമ്മൻ സഭയ്ക്ക് വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കണമെന്നും പിതാവ് ഓർമപ്പെടുത്തുകയുണ്ടായി . തദവസരത്തിൽ ‘Walk with Christ’ മിഷന്റെ ലോകം മുഴുവൻ ഈശോയുടെ സുവിശേഷം എത്തിക്കുക എന്ന ദൗത്യത്തെക്കുറിച്ചു ഈ കൂട്ടായ്മയുടെ ആദ്ധ്യാത്മിക പിതാവായ ഫാ. അനീഷ് മുണ്ടിയാനിക്കൽ എം‌എസ്‌എഫ്‌എസ് (കാരിസ് ഭവൻ ധ്യാന കേന്ദ്രം, അതിരമ്പുഴ ) സംസാരിച്ചു. ജപമാല യുദ്ധം ഉദ്ഘാടനം ചെയ്‌ത മിസ്സിസ്സാഗ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ പിതാവ് അവസാന നിമിഷത്തിലും നിറ സാന്നിദ്ധ്യമായിരുന്നു. മെയ് മാസത്തിന്റെ അവസാനം നടത്താൻ ഉദ്ദേശിക്കുന്ന രണ്ടാം ഘട്ട ജപമാല പ്രാർത്ഥനയ്ക്ക് പിതാവ് പരിപൂർണ പിന്തുണ പ്രഖ്യാപിച്ചു.