ഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മേല്‍വിലാസം നഷ്ടമായി കോണ്‍ഗ്രസ്. 3030 ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് ആകെ ലഭിച്ചത് 70 വാര്‍ഡുകള്‍ മാത്രം.

ഈയിടെ നടന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും നേടാതെ കോണ്‍ഗ്രസിന് മുഖം നഷ്ടപ്പെട്ടിരുന്നു. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പ്രകടനം നാണക്കേടുണ്ടാക്കുന്നതായിരുന്നു. പുതുച്ചേരിയില്‍ കഴിഞ്ഞ തവണ ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രതിപക്ഷത്തായി. അസമില്‍ നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് കഴി്ഞ്ഞ തവണ നഷ്ടമായ അധികാരം തിരിച്ചുപിടിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, പ്രകടനം തീരെ ദുര്‍ബലമായിരുന്നു.

ജില്ലാപഞ്ചായത്ത് വാര്‍ഡുകളുടെ കാര്യത്തില്‍ ആയിരം സീറ്റുകള്‍ പിടിച്ച സമാജ് വാദി പാര്‍ട്ടിയാണ് ഒന്നാമത്. ബിജെപി 900 സീറ്റുകള്‍ നേടി. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി 300 സീറ്റുകള്‍ നേടി. ഇവിടെ ആംആദ്മി പാര്‍ട്ടിയും 70 സീറ്റുകള്‍ നേടി.

2022ല്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നത്. ഇവിടെ യോഗി ആദിത്യനാഥിനെതിരെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രിയങ്കഗാന്ധി ചിട്ടയായ പ്രവര്‍ത്തനം നടത്തുന്നതായി അവകാശപ്പെടുന്നുണ്ടെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം നാണക്കേടുണ്ടാക്കുന്നതായി. 58,716 ഗ്രാമപഞ്ചായത്തുകളിലേക്കും 75,852 ക്ഷേത്ര (ബ്ലോക്ക്) പഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പ് നടന്നു.