ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് കോടി എഴുപത്തിയഞ്ച് ലക്ഷം കടന്നിരിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം 13,000ത്തിലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ മരണം 32.83 ലക്ഷം കടന്നിരിക്കുന്നു. കോവിഡ് രോഗത്തില്‍ നിന്നും രോഗമുക്തി നേടിയവരുടെ എണ്ണം പതിമൂന്നര കോടിയോട് അടുത്തിരിക്കുന്നു.

പുതിയ കൊറോണ വൈറസ് കേസുകളില്‍ പകുതിയും ഇന്ത്യയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കഴിഞ്ഞ ദിവസം 4.14 ലക്ഷം പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെയുള്ളതില്‍വച്ച്‌ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ചികിത്സയിലുള്ളവരുടെ എണ്ണം മുപ്പത്തിയാറ് ലക്ഷം കടന്നിരിക്കുന്നു.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധിതരുള്ളത്. യുഎസില്‍ മൂന്ന് കോടി മുപ്പത്തിനാല് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അരലക്ഷത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 5.94 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി അറുപത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഒന്നര ലക്ഷത്തിലധികം രോഗബാധിതരുണ്ട്. അരലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 4.19 ലക്ഷം പേര്‍ മരിച്ചു. 1.36 കോടി പേര്‍ രോഗമുക്തി നേടി.