നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ചേര്‍ന്ന ബിജെപി ഭാരവാഹി യോഗത്തില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം. വ്യാപകമായ വോട്ടുചോര്‍ച്ച ഉണ്ടായെന്ന് ഭൂരിഭാഗം ജില്ലാക്കമ്മിറ്റികളും ചൂണ്ടിക്കാട്ടി. വോട്ട് കുറഞ്ഞത് അന്വേഷിക്കണമെന്ന് സ്ഥാനാര്‍ത്ഥികളും ആവശ്യപ്പെട്ടു.

ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷ്, തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, പ്രഭാരി സി.പി.രാധാകൃഷ്ണന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഭാരവാഹി യോഗം. തെരഞ്ഞെടുപ്പില്‍ വ്യാപകമായ വോട്ടുചോര്‍ച്ച ഉണ്ടായെന്ന് ഭൂരിഭാഗം ജില്ലാക്കമ്മിറ്റികളും ചൂണ്ടിക്കാട്ടിയപ്പോള്‍ വോട്ട് കുറഞ്ഞത് അന്വേഷിക്കണമെന്ന് സ്ഥാനാര്‍ത്ഥികളും ആവശ്യപ്പെട്ടു. നേതാക്കളെല്ലാം ഇറങ്ങിയതോടെ
തെരഞ്ഞെടുപ്പ് ഏകോപനം പാളിയെന്ന ആക്ഷേപവും യോഗത്തിലുയര്‍ന്നു. ഇതിനിടെ ബിഡിജെഎസിനെതിരെയും രൂക്ഷ വിമര്‍ശനം ഉണ്ടായി. പലസ്ഥലത്തും ബിഡിജെഎസിന്റെ ഭാഗത്ത് നിന്ന് സഹായം ഉണ്ടായില്ലെന്ന് ജില്ലാ പ്രസിഡന്റുമാര്‍ ആരോപിച്ചു.

അതേസമയം വോട്ട് ചോര്‍ച്ചയില്‍ കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തി നേതാക്കള്‍ യോഗത്തെ അറിയിച്ചു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിലെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കേന്ദ്രത്തില്‍ നിന്നൊരാളെ മുഴുവന്‍ സമയ ചുമതലക്കാരനായി നിയമിച്ചേക്കുമെന്ന സൂചന കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ പേരിനാണ് ഇതില്‍ മുന്‍തൂക്കം.