വാഷിങ്ടൻ ഡിസി ∙ കോവിഡ് 19 മഹാമാരി അനിയന്ത്രിതമായി വ്യാപിക്കുന്ന ഇന്ത്യയിലേക്ക് അടിയന്തിര സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് ഇരു പാർട്ടികളിലെയും മുതിർന്ന യുഎസ് സെനറ്റർമാർ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് കത്തു നൽകി. കത്തിൽ സെനറ്റ് ഇന്ത്യ കോക്കസ് ഉപാധ്യക്ഷൻ മാർക്ക് വാർണർ (ഡമോക്രാറ്റ്–വെർജീനിയ), ജോൺ കോനൻ (റിപ്പബ്ലിക്കൻ–ഒഹായോ) എന്നിവരാണ് ബൈഡൻ ഭരണകൂടത്തോടു അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.

മഹാമാരി ഉയർത്തിയിരിക്കുന്ന വെല്ലുവിളി ഏറ്റെടുക്കുന്നതിന് രാജ്യം ബുദ്ധിമുട്ടുകയാണ്. ആരോഗ്യസുരക്ഷാ സംവിധാനം ആകെ താറുമാറായിരിക്കുന്നു. 3,00,000ത്തിനു മുകളിൽ കോവിഡ് പോസിറ്റീവ് കേസുകൾ ദിനംപ്രതി റിപ്പോർട് ചെയ്യുന്നു. യുഎസ് ഡിഫൻസ് ഡിപാർട്മെന്റ്, മറ്റ് ഗവൺമെന്റ് എജൻസികളുമായും രാജ്യാന്തര തലത്തിലുള്ള സുഹൃദ് രാജ്യങ്ങളുമായി ചേർന്ന് ലൈഫ് സേവിങ് മെഷീനുകൾ, വാക്സീൻ, മറ്റു ഉപകരണങ്ങൾ എന്നിവ ഏറ്റവും വേഗം എത്തിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും സെനറ്റർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിദിനം 10000 പേർ കോവിഡ് മൂലം മരണമടയുന്നതായാണു റിപ്പോർട്ട്. ജനം മരിച്ചുവീഴാതിരിക്കണമെങ്കിൽ വാക്സീനും ഓക്സിജനും പെതുസ്ഥലങ്ങളിൽ വിതരണം ചെയ്യേണ്ട അവസ്ഥയിലാണ് ഇന്ത്യയെന്നും ഇവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.