തമിഴ്‌നാട് മുഖ്യമന്ത്രിയായി എം. കെ സ്റ്റാലിന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍കക്കും. സ്റ്റാലിന്‍ മന്ത്രിസഭയിലെ 33 മന്ത്രിമാരും ഇന്ന് അധികാരമേല്‍ക്കും. കൊവിഡ് സാഹചര്യമായതിനാല്‍ ലളിതമായാണ് രാജ്ഭവനിലെ ചടങ്ങുകള്‍ നടക്കുക.

മൂന്നുവര്‍ഷത്തോളം ഡിഎംകെ അധ്യക്ഷനായ എം കെ സ്റ്റാലിന്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പദവിയില്‍ എത്തുന്നത്. രാവിലെ 9 മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പുതിയ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് കൈമാറി. എം.കെ സ്റ്റാലിന് തന്നെയാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതല.

ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുഗന്‍, മുന്‍ ചെന്നൈ മേയര്‍ മാ സുബ്രഹ്മണ്യം, പളനിവേല്‍ ത്യാഗരാജന്‍, കെ എന്‍ നെഹ്‌റു ആര്‍ ഗാന്ധി എന്നിവരാണ് സ്റ്റാലിന്‍ മന്ത്രിസഭയിലെ മറ്റ് പ്രമുഖര്‍. 34 അംഗ മന്ത്രിസഭയില്‍ രണ്ട് വനിത അംഗങ്ങളുമുണ്ട്. പി ഗീത ജീവന്‍ സാമൂഹ്യക്ഷേമ വനിത ശാക്തീകരണ വകുപ്പും, എന്‍ കായല്‍വിഴി സെല്‍വരാജിന് ആദി ദ്രാവിഡ ക്ഷേമ വകുപ്പും നല്‍കി.

അതേസമയം, ചെപ്പോക്ക് – തിരുവല്ലിക്കേനി മണ്ഡലത്തില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച മകന്‍ ഉദയനിധി സ്റ്റാലിന്റെ പേര് ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നെങ്കിലും പട്ടികയില്‍ ഉള്‍പ്പടുത്തിയില്ല. 230 അംഗ നിയമസഭയില്‍ 159 സീറ്റുകളില്‍ വിജയം നേടിയാണ് പത്തുവര്‍ഷത്തിനുശേഷം ഡിഎംകെ സഖ്യം അധികാരത്തിലേറുന്നത്.