കൊച്ചി; സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതോടെ നാളെ മുതല്‍ ഒന്‍പതു ദിവസം അടച്ചിടും. നാളെ പുലര്‍ച്ചെ ആറ് മുതലാണ് ലോക്ക്ഡൗണ്‍ നിലവില്‍ വരിക. അടയന്തിര സേവനങ്ങള്‍ക്ക് മാത്രമാണ് ഇളവുകള്‍ ഉണ്ടാവുക. പൊതു​ഗതാ​ഗതമുണ്ടാവില്ല. എല്ലാതരത്തിലുള്ള കൂട്ടംചേരലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. സ്വകാര്യ വാഹനം പുറത്തിറക്കരുത്. എന്നാല്‍ അവശ്യ വസ്തുക്കളുടെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. 16 വരെയാണ് കടുത്ത നിയന്ത്രണം തുടരുക.

രാവിലെ 6മുതല്‍ വൈകുന്നേരം 7.30വരെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറി മാത്രമാണുണ്ടാവുക. ബേക്കറികള്‍ തുറന്നു പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും അടച്ചിടും. ബാങ്ക്, ഇന്‍ഷ്യുറന്‍സ് സ്ഥാപനങ്ങള്‍ പത്ത് മുതല്‍ 1 മണി വരെ പ്രവര്‍ത്തിപ്പിക്കാം. പ്രൈവറ്റ് സെക്യൂരിറ്റി സര്‍വ്വീസ് പ്രവര്‍ത്തിക്കാം. പെട്രോള്‍ പമ്ബുകളും വര്‍ക്ക്ഷോപ്പുകളും തുറക്കാം. ചെറിയ നിര്‍മ്മാണ പ്രവര്‍ത്തനം അനുവദിക്കും.

പൊതുഗതാഗതം പൂര്‍ണമായും ഇല്ല. അന്തര്‍ ജില്ലാ യാത്രകള്‍ പാടില്ല. അടിയന്തിര ആവശ്യത്തിന് മാത്രം യാത്ര ചെയ്യുന്നവര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വീട്ടു ജോലിക്കാര്‍ക്കും ഹോം നഴ്‌സുമാര്‍ക്കും യാത്രകള്‍ക്ക് അനുമതിയുണ്ട്. വിമാന സര്‍വീസും ട്രെയിന്‍ സര്‍വീസും ഉണ്ടാകും. സ്വകാര്യവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തും. ഓട്ടോ ടാക്സി അവശ്യ സേവനത്തിനു മാത്രം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കും. അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം.

അവശ്യ സര്‍വ്വീസിലുള്ള ഓഫീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. ആശുപത്രി വാക്സിനേഷന്‍ എന്നിവയ്ക്കുള്ള യാത്രക്ക് തടസ്സമില്ല. എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നിവയില്‍ നിന്നുള്ള യാത്രക്കും തടസ്സമില്ല. മുന്‍ കൂട്ടി നിശ്ചയിച്ച വിവാഹച്ചടങ്ങുകളില്‍ പരമാവധി 20 പേരെ മാത്രം പങ്കെടുപ്പിക്കാം. ഇതിന് മുന്‍കൂട്ടി പൊലീസിന്റെ അനുമതി വാങ്ങുകയും ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. മരണാനന്തര ചടങ്ങില്‍ 20 ആളുകള്‍ മാത്രമേ പാടുള്ളു. ആരാധാനലയങ്ങളില്‍ ആരെയും പ്രവേശിപ്പിക്കരുത്. മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളും അടക്കണം. ലോക്ഡൗണില്‍ കുടുങ്ങിയ ആളുകളെയും ടൂറിസ്റ്റുകള്‍ക്കും വേണ്ടി ഹോട്ടലുകളും ഹോം സ്റ്റേ കളും തുറക്കാം. ഇലക്‌ട്രിക്, പ്ലംബിങ് പോലെയുള്ള ടെക്നിഷ്യന്‍സിന് പ്രവര്‍ത്തിക്കാം.