തിരുവനന്തപുരം | കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളത്തിന് സഹായഹസ്തവുമായി ഐഎസ്‌ആര്‍ഒ. കേരളത്തിനായി 12 ടണ്‍ ലിക്വിഡ് ഓക്‌സിജന്‍ ഐഎസ്‌ആര്‍ഒ സൗജന്യമായി നല്‍കി. ക്രയോജനിക് എന്‍ജിനായി ഉല്‍പാദിപ്പിക്കുന്ന മേന്‍മയേറിയ ലിക്വിഡ് ഓക്‌സിജനാണ് തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയില്‍നിന്ന് കേരളത്തിലെത്തിച്ചത്. ഓക്‌സിജന്‍ സഹായം അഭ്യര്‍ഥിച്ച്‌ ചീഫ് സെക്രട്ടറി ഐഎസ്‌ആര്‍ഒ ചെയര്‍മാന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹായം.

ആഴ്ചയില്‍ 12 ടണ്‍ ഓക്‌സിജന്‍ എത്തിക്കാമെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചിട്ടുണ്ട്. പ്രത്യേക ടാങ്കറുകളിലാണ് ലിക്വിഡ് ഓക്‌സിജന്‍ എത്തിക്കുന്നത്. റോക്കറ്റ് ലോഞ്ചിംഗ് ഇല്ലാത്തതിനാല്‍ മഹേന്ദ്രഗിരിയിലെ ഓക്‌സിജന്‍ പ്ലാന്റ് അടച്ചിട്ടിരുന്നു. എന്നാല്‍ ഓക്‌സിജന്‍ പ്രതിസന്ധി വന്നതോടെ പ്ലാന്റ് തുറന്ന് ഓക്‌സിജന്‍ ഉത്പാദനം പുനരാരംഭിക്കുകയായിരുന്നു.

മഹേന്ദ്രഗിരിയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സിലെ ഓക്‌സിജന്‍ പുറത്തു കൊടുക്കാന്‍ അനുമതിയില്ല. കോവിഡ് ആവശ്യത്തിനായി മാത്രമേ ഉപയോഗിക്കൂ എന്ന് ഔദ്യോഗികമായി അറിയിച്ചതിനെത്തുടര്‍ന്നാണ് സൗജന്യമായി ഓക്‌സിജന്‍ നല്‍കി തുടങ്ങിയത്.

ക്രയോജനിക് എന്‍ജിന് ഉപയോഗിക്കുന്ന ലിക്വിഡ് ഓക്‌സിജനു മെഡിക്കല്‍ ഓക്‌സിജനേക്കാള്‍ ശുദ്ധി കൂടുതലാണ്. ഓക്‌സിജന്‍ ഇതിനായി 100 ഡിഗ്രിക്ക് താഴെ തണുപ്പിച്ചാണ് ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടിനും ഈ പ്ലാന്റില്‍നിന്ന് ഓക്‌സിജന്‍ കൊടുക്കുന്നുണ്ട്.