തൃശ്ശൂര്‍: പതിനാറ് വര്‍ഷം കഴിഞ്ഞ് ക്രെയിന്‍ എടുത്ത് പൊന്തിച്ചാലും കോണ്‍ഗ്രസ്സ് പൊന്തില്ലെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. മാത്രമല്ല കോണ്‍ഗ്രസ്സും കെ. മുരളീധരനും രക്ഷപ്പെടാനും പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കെ. മുരളീധരന്‍ നേമത്ത് മത്സരിച്ചത് ജയിക്കാനായിരുന്നില്ല കുമ്മനത്തിനെ തോല്‍പ്പിക്കാനായിരുന്നുവെന്ന് മുരളീധരനും ചെന്നിത്തലയും ഒരുപോലെ പറഞ്ഞു.

വീമ്ബിളക്കുന്ന മുരളീധരനും ചെന്നിത്തലയും ഒന്ന് ഉറപ്പിച്ചോളൂ, 12 ശതമാനം വോട്ടുള്ള ബി.ജെ.പിക്കും ഇതല്ലാം സാദ്ധ്യമാകും. മേലാല്‍ മുരളിയും ചെന്നിത്തലയും നിയമസഭ കാണില്ലെന്ന് മൗനമായി ബി.ജെ.പി. ചിന്തിച്ചാല്‍ കാണില്ലെന്ന് ഉറപ്പാണ്. മുസ്ലിം വോട്ട് പിണറായിയിലേക്ക് പോയപ്പോള്‍ ലീഗ് കൂടയുള്ളത് കൊണ്ട് ക്രൈസ്തവ വോട്ടും കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഇന്ത്യ മുഴുവന്‍ കോണ്‍ഗ്രസ്സിന്റെ അക്കൗണ്ട് പൂട്ടിയിരിക്കുമ്ബോഴാണ് കേരളത്തിലെ ഒരു സീറ്റ് പൂട്ടിച്ചു എന്ന് ഇവര്‍ അര്‍മാദിക്കുന്നത്. കാലം കണക്ക് പറയാനുള്ളതാണ്. കോണ്‍ഗ്രസ്സിനെ പടി അടച്ച്‌ പിണ്ഡം വെച്ച ഇന്ത്യയില്‍ ഒരു സംസ്ഥാനം കൂടി എന്നതാണ് യഥാര്‍ത്ഥ രാഷ്ട്രീയമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കെ. മുരളീധരന്റെ അച്ഛന്‍ കെ.കരുണാകരന്റെ പൂട്ടിയ അക്കൗണ്ട് പലപ്പോഴും തുറപ്പിക്കാന്‍ കാര്യാലയങ്ങളുടെ മുന്നില്‍ ക്യൂ നിന്ന ചരിത്രം ഓര്‍ക്കുകയും അതിന്റെ സന്തതിയാണ് താന്‍ എന്ന് ചിന്തിക്കുകയും ചെയ്താല്‍ നന്നായിരിക്കുമെന്നും ഗോപാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.