ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് എഡിറ്റര്‍ അജയ് ശര്‍മ കോവിഡ് ബാധിച്ച്‌ മരിച്ചു. കോവിഡ് രൂക്ഷമായി കഴിഞ്ഞ രണ്ടാഴ്ച്ചയായി ഡല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു മരണം. ഒാക്സിജന്‍ ലെവല്‍ താഴ്ന്നതിനാല്‍ അദ്ദേഹത്തിന് അടിയന്തരമായി ഓക്സിജന്‍ ബെഡ് വേണമെന്ന് സംവിധായകന്‍ അശോക് പണ്ഡിറ്റ് ട്വിറ്ററിലൂടെ അറിയിച്ചതിന് 10 ദിവസങ്ങള്‍ക്ക് ശേഷമാണ് അജയ് ശര്‍മ മരണത്തിന് കീഴടങ്ങുന്നത്. ഭാര്യയും നാല് വയസുള്ള മകനുമടങ്ങുന്നതാണ് കുടുംബം.

നടി ശ്രിയ പില്‍ഗാവ്കര്‍ അദ്ദേഹത്തിെന്‍റ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തി. ‘തകര്‍ന്നുപോയി എന്ന് പറഞ്ഞാല്‍ കുറഞ്ഞുപോകും. ഞങ്ങള്‍ക്കിന്ന് അജയ് ശര്‍മയെ നഷ്ടമായി. ഒരു അസാധ്യ എഡിറ്റര്‍ മാത്രമായിരുന്നില്ല, മഹാനായ മനുഷ്യന്‍ കൂടിയായിരുന്നു അദ്ദേഹം’. ശ്രിയ ട്വിറ്ററില്‍ കുറിച്ചു. പ്രഗത്ഭ എഡിറ്റര്‍ ടി.എസ് സുരേഷും അജയ് ശര്‍മക്ക് നിത്യശാന്തി നേര്‍ന്നു. വളരെ മികച്ചൊരു പ്രതിഭ നേരത്തെ പോയി. ഈ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിെന്‍റ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. -ടി. സുരേഷ് ട്വിറ്ററില്‍ കുറിച്ചു.

ലുഡോ, പ്യാര്‍ കാ പഞ്ചാബ 2, തും മിലേ, കര്‍വാന്‍, ജഗ്ഗാ ജാസൂസ്, ഹൈ ജാക്ക്, ഇന്ദൂ കി ജവാനി, ക്രൂക്ക് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളില്‍ അദ്ദേഹം എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആമസോണ്‍ സീരീസ് ബന്ദിഷ് ബന്‍ഡിറ്റ്സും അജയ് ശര്‍മയായിരുന്നു എഡിറ്റ് ചെയ്തത്. തപ്സി പന്നുവിെന്‍റ രശ്മി റോക്കറ്റ് എന്ന ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവരവേയാണ് അന്ത്യം. ജോളി 1995 എന്ന ഹൃസ്വചിത്രവും അദ്ദേഹം സംവിധാന ചെയ്തിട്ടുണ്ട്. ചിത്രം ഹോട്സ്റ്റാറില്‍ ലഭ്യമാണ്.