നിയമസഭാ തെരഞ്ഞെടുപ്പിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. വിജയം മോദിയെ വിനയാന്വിതനാക്കുമ്പോൾ അധികാരം പിണറായിയെ മത്തുപിടിപ്പിച്ചിരിക്കുന്നു എന്ന് തൻ്റെ ഫേസ്ബുക്ക് പേജിൽ മുരളീധരൻ കുറിച്ചു.

മുരളീധരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

2019ലെ തിളക്കമാർന്ന തിരിച്ചുവരവിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇങ്ങനെ പറഞ്ഞു, “ഭൂരിപക്ഷ ജനവിധിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ രൂപീകരിക്കപ്പെടുന്നത്, പക്ഷേ എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിൻറെ അന്തസത്ത.അതുകൊണ്ടുള്ള മുന്നോട്ടുള്ള യാത്ര പ്രതിപക്ഷമടക്കം എല്ലാവരെയും ചേർത്തുനിർത്തുന്നതായിരിക്കും”.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയിൽ രണ്ടാമതും വൻവിജയം നേടിയ നരേന്ദ്ര ദാമോദർ ദാസ് മോദി തൻറെ പ്രസംഗത്തിലെവിടെയും പ്രതിപക്ഷ പാർട്ടികളെ അധിക്ഷേപിച്ചില്ല….
പ്രതിപക്ഷ പരാജയത്തിൻറെ കാരണം എണ്ണിപ്പെറുക്കിയില്ല…
തന്നെ കള്ളനെന്ന് ആവർത്തിച്ച് വിളിച്ചവരെപ്പോലും പ്രധാനമന്ത്രി കുറ്റപ്പെടുത്തിയില്ല…
മറിച്ച് വിനയത്തോടെ ഈ രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ ആ മനുഷ്യൻ തലകുനിച്ചു…
പക്ഷേ ഫലപ്രഖ്യാപന ദിവസം തന്നെ പ്രതിപക്ഷ പാർട്ടികളെയും ‘വലത് മാധ്യമ’ങ്ങളെന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നവരെയും പുലഭ്യം പറഞ്ഞുകൊണ്ടാണ് പിണറായി വിജയൻ തുടങ്ങിയത്…
രണ്ടാം ദിവസവും അതേ അധിക്ഷേപങ്ങൾ പിണറായി തുടർന്നു…
അതാണ് നരേന്ദ്രമോദിയും പിണറായി വിജയനും തമ്മിലുള്ള വ്യത്യാസം..
വിജയം മോദിയെ വിനയാന്വിതനാക്കുമ്പോൾ അധികാരം പിണറായിയെ മത്തുപിടിപ്പിച്ചിരിക്കുന്നു…
ഇത്തവണ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച നേടിയ ഏക മുഖ്യമന്ത്രിയല്ല പിണറായി വിജയൻ…
മഹാമാരിയുടെ സവിശേഷ സാഹചര്യത്തിൽ നിർബന്ധമായും നടപ്പാക്കേണ്ടി വന്ന ജനക്ഷേമ പദ്ധതികൾ പല സർക്കാരുകൾക്കും ജനവിധി അനുകൂലമാക്കി…
കേരളത്തിൻറെ ചരിത്രത്തിലും ആദ്യമായല്ല ഒരു സർക്കാരിന് ഭരണത്തുടർച്ചയുണ്ടാകുന്നത്…
ഈ തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് തന്നെ കൈ പിടിച്ചു നടത്തിയ മാധ്യമങ്ങളെത്തന്നെയാണ് മുഖ്യമന്ത്രി ആദ്യ ദിനം വിമർശിച്ചത്….!
2019ൽ കേരള ജനത എഴുതിത്തള്ളിയ പിണറായിക്കും പാർട്ടിക്കും തിരിച്ചുവരവിനുള്ള കളമൊരുക്കിയത് കോവിഡ്‌കാല വാർത്താസമ്മേളനങ്ങളാണെന്ന് രാഷ്ട്രീയത്തിൻറെ ബാലപാഠമറിയുന്നവർക്ക് പോലും വ്യക്തം…..
മഹാമാരിയുടെ സമയത്ത് കേരളസർക്കാരിന് പിന്തുണ കൊടുക്കേണ്ട കേന്ദ്രമന്ത്രി വിമർശനങ്ങളല്ലേ നടത്തിയത് എന്നൊരു മുതിർന്ന മാധ്യമപ്രവർത്തകൻ നിരീക്ഷിക്കുന്നത് കേട്ടു….!
അദ്ദേഹമടക്കം വിശാരദൻമാരോട് ഒരു ചോദ്യം, കോവിഡ്‌കാലത്ത് പ്രധാനമന്ത്രിയെ വിമർശിച്ച് നെടുനീളൻ റിപ്പോർട്ടുകൾ നൽകാം…
സംസ്ഥാനങ്ങളുടെ വീഴ്ചകളുടെയക്കം ഉത്തരവാദിത്തം മോദിയുടെ തലയിൽച്ചാരി ചർച്ചകൾ നടത്താം….
പ്രവാസികളെയുൾപ്പെടെ ദുരിതത്തിലാക്കിയ മുഖ്യമന്ത്രിയെ വിമർശിക്കരുത് എന്ന് പറയുന്നതിൻറെ യുക്തി എന്താണ്…?
കേരളത്തിൽ ആശുപത്രി പ്രവേശനം കിട്ടാതെ രോഗി മരിക്കുകയും, രോഗി ആംബുലൻസിൽ മാനഭംഗത്തിനിരയാവുകയും വാക്സിനേഷൻ ക്യാംപുകളിൽ ആളുകൾ തളർന്ന് വീഴുകയും ചെയ്യുമ്പോൾ പ്രതിപക്ഷ പാർട്ടികൾ നിശബ്ദരാവുകയോ മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്യണമെന്ന് നിങ്ങൾ പറയുന്നു…
പയ്യാമ്പലത്ത് കോവിഡ് മൂലം മരിച്ചവരുടെ മൃതദേഹം സംസ്ക്കരിക്കാൻ കഴിയുന്നില്ലെന്ന ദേശാഭിമാനി റിപ്പോർട്ട് പോലും നിങ്ങൾ അവഗണിക്കുന്നു…
ഡൽഹിയിലെ കൂട്ട സംസ്ക്കാരം നിങ്ങൾ മോദിയുടെ വീഴ്ചയായി ഒന്നാം പേജിൽ നൽകുന്നു…
ഇതെന്ത് മാധ്യമപ്രവർത്തനമാണ് പ്രിയ വിശാരദൻമാരേ…?
കോവിഡ്‌കാലത്ത് കേന്ദ്രമന്ത്രി രാഷ്ട്രീയവിമർശനങ്ങൾ നടത്തിയില്ലേ എന്ന് കുറ്റപ്പെടുത്തുന്നവർ കോവിഡ്‌ പാരമ്യത്തിൽ നിൽക്കുമ്പോൾ രോഗകണക്ക് പറയാനെന്ന വ്യാജേന വിളിക്കുന്ന വാർത്താസമ്മേളനങ്ങളിൽ മുഖ്യമന്ത്രി നടത്തുന്ന രാഷ്ട്രീയ .ആരോപണങ്ങളെക്കുറിച്ച് നിശബ്ദരാവുന്നതെന്ത് …?
പിണറായി വിജയനെ വിമർശിക്കാൻ ധൈര്യമില്ലെങ്കിൽ അത് തുറന്നുസമ്മതിക്കുക…
അതിന് മറ്റൊരു പരിവേഷം നൽകുന്നത് അത്മവഞ്ചനയാണ്…
ബിജെപിയുടെ വോട്ട് കച്ചവടത്തെക്കുറിച്ച് കോവിഡ്‌വാർത്താസമ്മേളനത്തിൽ വിവരിക്കുന്ന പിണറായി വിജയനോട്……
ബിജെപിയുടെ വോട്ട് ചോർന്നിട്ടുണ്ടെങ്കിൽ ഞങ്ങൾ പരിശോധിച്ചുകൊള്ളാം…
പക്ഷേ തൃത്താലയിലും നേമത്തും കഴക്കൂട്ടത്തും താനൂരിലും പൂഞ്ഞാറിലുമെല്ലാം എസ്‌ഡിപിഐയുടെ വോട്ട് ആർക്കാണ് കിട്ടിയതെന്ന് പറയണം…
അതോ ബിജെപിക്കും ആർഎസ്എസിനും മാത്രമാണോ അയിത്തം..?
എസ്‌ഡിപിഐയും വെൽഫെയർ പാർട്ടിയുമെല്ലാം വിശുദ്ധപശുക്കളാണോ ..?
( ഇതിനിടയിൽ ചീത്തവിളിക്കാൻ പാഞ്ഞെത്തുന്ന സൈബർ പോരാളികൾക്ക്, പിണറായിയുടെ വിജയത്തിൻറെ ക്രെഡിറ്റ് 50 ശതമാനം മുഖ്യധാരാ മാധ്യമങ്ങൾക്കെങ്കിൽ 50 ശതമാനം നിങ്ങൾക്കുള്ളതാണ്…..അഭിനന്ദനങ്ങൾ…..ഖജനാവിലെ നികുതിപ്പണം കൊണ്ട് നിങ്ങളെ തീറ്റിപ്പോറ്റുന്ന സഖാവിനൊപ്പം എന്നുമുണ്ടാവണം )