ആലപ്പുഴ: അരൂരിലെ തിരഞ്ഞെടുപ്പ് പരാജയത്തില്‍ സംഘടനാപരമായ യാതൊരു പാളിച്ചയുമുണ്ടായിട്ടില്ലെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാനിമോള്‍ ഉസ്‌മാന്‍. എന്നാല്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസം ഒന്നു കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പിനെപ്പറ്റി വിലയിരുത്താന്‍ ഒരു യോഗം പോലും നേതൃത്വം വിളിച്ചിരുന്നില്ല. കേന്ദ്ര നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ തിരഞ്ഞെടുപ്പ് പരാജയം എത്രയുംവേഗം വിലയിരുത്തണമെന്നും ഷാനിമോള്‍ ഉസ്‌മാന്‍ ആവശ്യപ്പെട്ടു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വലിയ തോല്‍വിയ്‌ക്ക് ശേഷം നേതൃത്വം എന്ത് പഠിച്ചുവെന്ന് പ്രവര്‍ത്തകരോട് നേതാക്കള്‍ വ്യക്തമാക്കണം. പ്രതിപക്ഷ നേതാവ് കഴിഞ്ഞ ഏറെ കാലമായി ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങളില്‍ പാര്‍ട്ടിയുടെ പിന്തുണ കിട്ടിയിട്ടില്ല. കെ പി സി സി അദ്ധ്യക്ഷനോ കെ പി സി സി നിയോഗിച്ച സമിതികളോ എത്ര പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ഓഫീസ് സന്ദര്‍ശിച്ചിട്ടുണ്ടെന്ന് തനിക്കറിയില്ല. തന്റെ ഓഫീസ് ആരും സന്ദര്‍ശിച്ചിട്ടില്ലെന്നും ഷാനിമോള്‍ ഉസ്‌മാന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ അഭിപ്രായം പറയുന്നവരെ ഒതുക്കുന്ന രാഷ്ട്രീയശൈലി അംഗീകരിക്കാനാകില്ല. കോണ്‍ഗ്രസിനെ ശുദ്ധീകരിക്കാനുളള ഉത്തരവാദിത്തം രണ്ടാംനിര ഏറ്റെടുക്കണമെന്നും ഷാനിമോള്‍ ഉസ്‌മാന്‍ അഭിപ്രായപ്പെട്ടു.