മലപ്പുറം: മുഖ്യമന്ത്രി കഴിഞ്ഞാല്‍ പിന്നെ രാഷ്ട്രീയമായി ഏറെ വേട്ടയാടപ്പെട്ടയാളാണ് താനെന്ന് നിലമ്ബൂര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി. അന്‍വര്‍.

മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിലെയും മുസ്ലിം ലീഗിലെയും നേതാക്കളുടെ ഉറക്കം കെടുത്താന്‍ തന്‍റെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്. വ്യക്തിപരമായി തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ താന്‍ കൊള്ളക്കാരനായും മലയിടിക്കുന്നവനായും അവര്‍ ചിത്രീകരിക്കുന്നുണ്ടാകും. പക്ഷെ, അതൊന്നും നിലമ്ബൂരിലെ ജനങ്ങള്‍ വിശ്വസിക്കില്ല. ജനങ്ങള്‍ സഹായിച്ചാണ് താന്‍ വിജയിച്ചത്. അതില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരും കോണ്‍ഗ്രസുകാരുമുണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു.
മന്ത്രിസഭയില്‍ അംഗമാകാനല്ല മത്സരിച്ചത്. മത്സരിക്കുക, പെട്ടെന്ന് മന്ത്രിയാകുക എന്നത് യു.ഡി.എഫ് സംസ്കാരമാണ്. ജയിച്ചാല്‍ മന്ത്രിയാകുമോ എന്ന ചോദ്യം പതിവായി വരുന്നത് യു.ഡി.എഫ് പ്രവര്‍ത്തകരില്‍നിന്നുമാണ്. അങ്ങനെയൊരു ചോദ്യം എല്‍.ഡി.എഫ് പ്രവര്‍ത്തകരില്‍നിന്ന് ഒരിക്കലും ഉയരില്ല. നാടിന്‍റെ പുരോഗതിക്കും നന്മക്കും വേണ്ടി പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി തന്നെ നിയോഗിച്ചത്. ആ ഉത്തരവാദിത്വമാണ് നിറവേറ്റിയത്.

തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെയടക്കം സഹായം തനിക്ക് ലഭിച്ചെന്ന് പി.വി. അന്‍വര്‍ അഭിപ്രായപ്പെട്ടു. നിലമ്ബൂരില്‍ കഴിഞ്ഞതവണത്തേക്കാള്‍ ഭൂരിപക്ഷം കുറഞ്ഞതിന് കാരണം അറിയണമെങ്കില്‍ ബി.ജെ.പിയുടെ വോട്ട് പരിശോധിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.