കനത്ത തോല്‍വിയുടെ ഭാരം ഏറ്റെടുത്ത് രാജി വയ്ക്കാന്‍ സന്നദ്ധത അറിയിച്ച് കണ്ണൂര്‍ ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി. അഞ്ച് സീറ്റുകള്‍ കിട്ടുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. കണ്ണൂര്‍ മണ്ഡലത്തില്‍ തിരിച്ചടിയുണ്ടായി. അതുപോലെ തന്നെ ഇരിക്കൂറിലും പേരാവൂരും പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. ബിജെപി വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി മറിച്ചുവെന്നും ആരോപണം.

ഇടുക്കിയില്‍ രാജി സന്നദ്ധത അറിയിച്ച് ഡിസിസി അധ്യക്ഷന്‍ ഇബ്രാംഹിംകുട്ടി കല്ലാര്‍ രംഗത്തെത്തി. സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തയാറെന്ന് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. പുതിയ തലമുറക്ക് കടന്നുവരാനുള്ള ചിന്താധാരയാണ് പാര്‍ട്ടിയിലുണ്ടാകേണ്ടതെന്നും ഇബ്രാംഹിം കുട്ടി കല്ലാര്‍.

അതേസമയം എഐസിസിയും നേതൃനിരയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടു. പുതുതലമുറ കടന്നുവരണമെന്നാണ് നിര്‍ദേശം. കൂടാതെ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുത്തേക്കില്ലെന്നും വിവരം. മുല്ലപ്പള്ളി കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ കഴിഞ്ഞ ദിവസം സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.