എന്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി എ കെ ബാലനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും രംഗത്ത്. സുകുമാരന്‍ നായര്‍ ബിജെപിയിലേക്ക് പോകുന്നതില്‍ തെറ്റില്ലെന്ന് എ കെ ബാലന്‍ വിമര്‍ശിച്ചു. സാധാരണ നിലപാടില്‍ നിന്ന് സുകുമാരന്‍ നായര്‍ മറുകണ്ടം ചാടി. അദ്ദേഹത്തിന്റെ വായില്‍ നിന്ന് വരാന്‍ പാടില്ലാത്ത വാക്കുകള്‍ വന്നു. പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞ് സുകുമാരന്‍ നായര്‍ തെറ്റ് തിരുത്തുമെന്ന് കരുതുന്നുവെന്നും എ. കെ ബാലന്‍ പറഞ്ഞു.

എന്‍എസ്എസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം. ആനുകൂല്യങ്ങളെല്ലാം നേടിയെടുത്ത എന്‍എസ്എസും സവര്‍ണ്ണ ശക്തികളും ഇടതുപക്ഷത്തെ ആക്രമിച്ചു. എന്‍എസ്എസ് കാണിച്ചത് നന്ദികേടാണെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

എല്‍ഡിഎഫ് നേടിയത് തകര്‍പ്പന്‍ വിജയമെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശന്‍ മേഴ്‌സിക്കുട്ടിയമ്മയെ കടന്നാക്രമിച്ചു. ബൂര്‍ഷ്വാ സ്വഭാവമാണ് മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെന്നും എസ്എന്‍ഡിപിയെ അവര്‍ അവഗണിച്ചുവെന്നും വെള്ളാപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി.