കൊപ്പെല്‍ (ഡാലസ്) ∙ കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6ലേക്ക് മലയാളി ഐടി വിദഗ്ധന്‍ ബിജു മാത്യു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു .മേയ് ഒന്നിന് നടന്ന തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടുകളിൽ 2911 വോട്ടുകൾ ബിജുവിന് ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥി മാർക്ക് സ്മിറ്സിനു 2453 വോട്ടുകളാണ് നേടാനായത്. മലയാളി സമൂഹത്തിന്റെ ശക്തമായ സാന്നിധ്യമുളള കൊപ്പേലിലെ എല്ലാ മലയാളികളും നിരവധി ഇന്ത്യയ്ക്കാരും അമേരിക്കക്കാരും ഉൾപ്പെടുന്ന കൊപ്പേല്‍ സമൂഹത്തിന്റെ ഭൂരിഭാഗം പിന്തുണ ഉറപ്പാക്കിക്കൊണ്ടായിരുന്നു "പൊതു പ്രവര്‍ത്തനം സമര്‍പ്പിത ജീവിതം തന്നെ" എന്നു വിശ്വസിക്കുന്ന ബിജു മാത്യു വീണ്ടും ജനവിധി തേടിയത്.
ആദ്യമായി കൊപ്പല്‍ സിറ്റി കൗണ്‍സിലേക്ക് 2018 ജൂണിൽ നടന്ന റണ്ണോഫില്‍ എതിര്‍ സ്ഥാനാർഥി ജോണ്‍ ജൂണിനെ പരാജയപ്പെടുത്തിയാണ് ബിജു തിരഞ്ഞെടുക്കപ്പെട്ടത്. കൊപ്പെല്‍ സിറ്റി കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയായിരുന്നു ബിജു മാത്യു. 41,000 ജനസംഖ്യയുള്ള സിറ്റിയില്‍ കഴിഞ്ഞ 14 വര്‍ഷമായി ബിജു സജീവ സാന്നിധ്യമാണ്. സിറ്റി കൗണ്‍സിലിന്റെ വിവിധ കമ്മിറ്റികളില്‍ ബിജു അംഗമായിരുന്നു. അമേരിക്കന്‍ രാഷ്ട്രീയ ഭൂമികയില്‍ കാല്‍നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുളള ബിജു മാത്യു പൊതു പ്രവര്‍ത്തനം മഹനീയ ആശയങ്ങളുടെ ഉത്തരവാദിത്വം നിറഞ്ഞ ഏറ്റെടുക്കലാണെന്ന് വിശ്വസിക്കുന്നു അടിയുറച്ച ധാര്‍മ്മികതയും അര്‍പ്പണബോധവും ആവശ്യമുളള പൊതുരംഗം സാമൂഹിക നന്മക്കും ജനങ്ങളുടെ ഉന്നതിക്കും വേണ്ടി സമര്‍പ്പിക്കപ്പെടുന്ന സേവന മനസ്ഥിതി കൂടിയാണ്.
പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമാവുന്നത് സാധാരണക്കാരുടെ ജീവിതത്തില്‍ പരിവര്‍ത്തനമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് ബിജു മാത്യുവിന്റെ വിലയിരുത്തല്‍. ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതത്തിനും അവരുടെ സാമൂഹിക, സാമ്പത്തിക സുരക്ഷക്കും അച്ചടക്കത്തിനും, മുതിര്‍ന്നവരുടെ സംരക്ഷണത്തിനും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനും ശ്രദ്ധേയമായ സംഭാവന നല്‍കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്കാണ് കഴിയുക. അതുകൊണ്ട് തന്നെ അതിലൊരു പ്രാതിനിധ്യമാണ് ബിജു മാത്യു ആഗ്രഹിക്കുന്നത്. ശക്തമായ കൊപ്പല്‍, സുരക്ഷിതമായ കൊപ്പല്‍, ഊജസ്വലമായ കൊപ്പേല്‍ എന്നതായിരുന്നു ബിജുവിന്റെ മുദ്രാവാക്യം.