ഡാലസ് ∙ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ കാണാതായ ഡാലസ് ബ്യൂട്ടി ക്യൂൻ ലഷൻ മെസിയുടെ (38) മൃതദേഹം ലെഗൊ ഡി ക്ലെയ്‍ർ തടാകത്തിൽ നിന്നും വ്യാഴാഴ്ച കണ്ടെടുത്തു. ഇർവിംഗിലെ വീട്ടിൽ നിന്നും ഏപ്രിൽ 27ന് രാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു മേസ്സി. തിരിച്ചു വരാതിരുന്നതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

വ്യാഴാഴ്ചയോടെ ഇവരുടേതാണെന്നു സംശയിക്കുന്ന മൃതദേഹം തടാകത്തിൽ നിന്നും കണ്ടെടുക്കുകയായിരുന്നു. വ്യാഴാഴ്ച കോർനിക്കാനയിൽ മിസ്സ് ടെക്സസ് അമേരിക്കാ മത്സരത്തിൽ പങ്കെടുക്കേണ്ടതായിരുന്നു. ഇവർ ധരിച്ചിരുന്നത് വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ഉണ്ടായ വസ്ത്രങ്ങൾ തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു ആൺകുട്ടികളുടെ മാതാവാണ് മെസി.

യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഡാലസിലെ റിസെർച്ച് പ്രോഗ്രാം മാനേജരായിരുന്നു മെസി. ശനിയാഴ്ച ഡാളസ് കൗണ്ടി മെഡിക്കൽ എക്സാമിനർ ഓഫീസ് തടാകത്തിൽ നിന്നും കണ്ടെടുത്തത് മെസിയുടെ മൃതദേഹമായിരുന്നുവെന്ന് സ്ഥരീകരിച്ചു. കഴിഞ്ഞ വർഷം മിസ്സ് ടെക്സസ് അമേരിക്കാ മത്സരത്തിൽ പങ്കെടുത്തിരുന്നു.

മെസിക്ക് നീന്താൻ അറിയില്ല എന്നാണ് മാതാവ് മേരി റോസി പറയുന്നത്. വെള്ളത്തിലേക്ക് മകൾ ഇറങ്ങുന്നതിനു യാതൊരു സാധ്യതയുമില്ലെന്നും ഇവർ പറയുന്നു. മരണകാരണം എന്താണെന്ന് അന്വേഷിച്ചുവരുന്നു.