കൊച്ചി: വടകര നിയോജകമണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ആര്‍.എം.പി.ഐ നേതാവ് കെ.കെ രമയുടെ വിജയത്തില്‍ പങ്കുചേര്‍ന്ന് നടി റിമ കല്ലിങ്കല്‍. രമയുടെ ചിത്രം പങ്കുവെച്ച റിമയ്ക്ക് നേരെ സൈബര്‍ ആക്രമണം. ടി. പി. ചന്ദ്രശേഖരന്റെ പ്രതിമയ്ക്ക് മുന്നില്‍ നില്‍ക്കുന്ന രമയുടെ ചിത്രമാണ് റിമ പോസ്റ്റ് ചെയ്തത്. ചിത്രത്തോടൊപ്പം ക്യാപ്ഷനോ മറ്റു എഴുത്തുകളോ നല്‍കിയിട്ടില്ല. രമയുടെ ചിത്രം പങ്കുവെച്ച റിമയെ കമ്മ്യൂണിസ്റ് ആശയം പഠിപ്പിക്കാനും ചിലര്‍ ഇറങ്ങി കഴിഞ്ഞു. പോസ്റ്റില്‍ നിറയെ ക്ളാസുകള്‍ എടുക്കുകയാണ് ചിലര്‍.

‘കൊല്ലപ്പെട്ട ചന്ദ്രശേഖരന്‍ കമ്മ്യുണിസ്റ്റ് ആയിരുന്നു, സഖാവ് ആയിരുന്നു. പക്ഷെ രമ എന്ന സ്ത്രീ യു ഡി എഫിന്റെ വാലാണ്, സഖാവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയ എതിരാളികളുമായാണ് അവരുടെ ചങ്ങാത്തം.അവര്‍ പോരാളിയൊന്നുമല്ല. അമാനവ, അനാക്രി, പോമോകളുടെ ലൈക് കിട്ടാന്‍ വേണ്ടിയുള്ള ഒരു പോസ്റ്റ്. രമയോട് സഹതപിക്കാം. പക്ഷെ അവര്‍ പോരാളിയെ അല്ല’ – ഒരുകൂട്ടര്‍ പറയുന്നു.

‘വേട്ടക്കാരനോടൊപ്പവും ഇരയോടൊപ്പവും നില്‍ക്കുന്ന ഒരു പ്രത്യേക തരം സംഗതിയാണല്ലോ ഇത്…’ എന്നാണു ചിലര്‍ റിമയോട് ചോദിക്കുന്നത്. ‘വര്‍ഗവഞ്ചകയെ പിന്തുണച്ചതിനു സ്വഗോത്രക്കാരുടെ ഒരു സൈബര്‍ ആക്രമണം റിമയ്ക്ക് പ്രതീക്ഷിക്കാം. ഭാര്യയെ മര്യാദ പഠിപ്പിക്കാനുള്ള സ്‌പെഷ്യല്‍ ഓണ്‍ലൈന്‍ ക്‌ളാസുകള്‍ ആഷിക്കിനും പ്രതീക്ഷിക്കാം.’ – റിമയോട് സോഷ്യല്‍ മീഡിയ പറയുന്നത് ഇതൊക്കെയാണ്.

7,491 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെ.കെ. രമ വടകരയില്‍ വിജയിച്ചത്. കാലങ്ങളായുള്ള വടകരയിലെ എല്‍.ഡി.എഫ് വിജയത്തിന് വിരാമമിടുന്നത് കൂടിയാണ് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കെ.കെ. രമയുടെ വിജയം. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കെ.കെ. രമ ആര്‍.എം.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. അന്ന് 20504 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തുകയാണുണ്ടായത്.