മെയ് രണ്ടിന് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനമാണ്. തുടര്‍ ഭരണമെന്ന അമിത വിശ്വാസത്തിലാണ് ഇടതുപക്ഷം. അടുത്ത ഭരണത്തിനായുള്ള സജ്ജീകരണങ്ങള്‍ കണക്കു കൂട്ടുകയാണ് സിപി എമ്മിന്റെ നേതാക്കള്‍. ഫല പ്രഖ്യാപന തയ്യാറെടുപ്പിനെ തുടര്‍ന്ന് ചാനലുകള്‍ പുറത്തുവിട്ട എക്സിറ്റ്‌പോള്‍ ഫലങ്ങള്‍ ഇടതുപക്ഷത്തിന്റെ പ്രതീക്ഷ ഉയര്‍ത്തിയിരിക്കുകയാണ്. 76 മുതല്‍ 82 വരെയോ വലിയ തരംഗമുണ്ടായാല്‍ 90ന് മുകളിലേക്കോ ഇടതു പക്ഷത്തിനു സീറ്റ് കിട്ടുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

102 മുതല്‍ 120 വരെ സീറ്റുകള്‍ ഇടതുമുന്നണിക്ക് ലഭിക്കുമെന്നാണ് രാജ്ദിപ് സര്‍ദേശായിയുടെ ഇന്ത്യാ ടുഡെ ടി.വി നടത്തിയ എക്സിറ്റ്‌പോള്‍ സര്‍വേയിലെ പ്രവചനം .യു.ഡി.എഫിന് 20 മുതല്‍ 36വരെ മാത്രം. എന്‍.ഡി.എയ്ക്കും മറ്റുള്ളവര്‍ക്കും പൂജ്യം മുതല്‍ രണ്ട് വരെ വീതമാണ് പ്രവചനം. പ്രളയ, കൊവിഡ് കാലങ്ങളിലെ മികച്ച നേതൃത്വം പിണറായി വിജയന് ഗുണമായെന്നാണ് ഇന്ത്യാടുഡെ ടി.വിയുടെ വിലയിരുത്തല്‍.

ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം മണ്ഡലമായ കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടത്തേക്ക് പോയി. ഫലപ്രഖ്യാപനം വന്നശേഷമേ ഇനി അദ്ദേഹം തിരിച്ചു തിരുവനന്തപുറത്ത് എത്തുവെന്നു റിപ്പോര്‍ട്ട്. അതായത് ഫലം പ്രഖ്യാപിക്കുന്ന ഞായറാഴ്ച രാത്രിയിലോ തിങ്കളാഴ്ച രാവിലെയോ അദ്ദേഹം തലസ്ഥാനത്ത് തിരിച്ചെത്തും. തന്റെ മണ്ഡലത്തില്‍ നിന്ന് വിജയിച്ച സന്തോഷത്തില്‍ ആയിരിക്കും മുഖ്യമന്ത്രിയുടെ മടക്കയാത്രയെന്നാണ് അണികളുടെ ഉറച്ച വിശ്വാസം.

തുടര്‍ഭരണമുറപ്പായാല്‍, മേയ് രണ്ടാംവാരം തന്നെ സത്യപ്രതിജ്ഞയടക്കം നടക്കും. നാലിന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പുതിയ മന്ത്രിസഭാരൂപീകരണമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. പുതിയ മന്ത്രിസഭയില്‍ ആരൊക്കെയെത്തുമെന്നതില്‍ അന്ന് ധാരണയാകും.