കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ സരിതയ്ക്ക് ആറുവര്‍ഷം കഠിന തടവ്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ആണ് ശിക്ഷ വിധിച്ചത്. സോളാര്‍ കേസില്‍ സരിത കുറ്റക്കാരിയെന്ന് വ്യക്തമാക്കിയ കോടതി മുന്നാം പ്രതി മണിമോനെ വെറുതെ വിട്ടിരുന്നു. കോഴിക്കോടുള്ള വ്യവസായി അബ്ദുള്‍ മജീദില്‍ നിന്ന് 4270000 രൂപ സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തെന്നതാണ് കേസ്. സോളാര്‍ തട്ടിപ്പ് പരമ്ബരയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നായിരുന്നു ഇത്. മാര്‍ച്ച്‌ 23 ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തില്‍ മാറ്റിവെക്കുകയായിരുന്നു.

അതിനിടെ അബ്ദുള്‍ മജീദിന് കുറച്ച്‌ പണം തിരികെ നല്‍കുകയും ബിജു രമേശ് ഉപയോഗിച്ചിരുന്ന വാഹനം ഇദ്ദേഹത്തിന് നല്‍കാമെന്നതടക്കം ചില ധാരണയ്ക്ക് ശ്രമം നടന്നിരുന്നു. കേസില്‍ പൊലീസ് സരിതയെ രക്ഷിക്കാന്‍ ശ്രമം നടന്നെന്ന ആരോപണം ശക്തമായിരുന്നു. പല കേസുകളിലും സരിതയ്ക്ക് എതിരെ വാറണ്ട് നിലവിലുണ്ടെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.