ലക്‌നൗ: ഉത്തര്‍പ്രദേശിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയ പ്രമുഖ ചാനല്‍ മാപ്പ് പറഞ്ഞു. സംസ്ഥാനത്തെ ഓക്‌സിജന്‍ ലഭ്യതയെക്കുറിച്ചുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാക്കുകളെ വളച്ചൊടിച്ചതിന് ന്യൂസ് 18 ഉത്തര്‍പ്രദേശ് ആണ് മാപ്പ് പറഞ്ഞത്. സംഭവത്തില്‍ അതിയായ ഖേദം രേഖപ്പെടുത്തുന്നുവെന്ന് ന്യൂസ് 18 ട്വിറ്റര്‍ ഹാന്‍ഡില്‍ അറിയിച്ചു.

‘തെറ്റായ ഗ്രാഫിക്‌സ് പ്രദര്‍ശിപ്പിക്കേണ്ടി വന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. സംസ്ഥാനത്ത് ഓക്‌സിജന്റെ ലഭ്യതക്കുറവ് വളരെ നിസാരമായ കാര്യമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ തിടുക്കത്തിലുള്ള ടൈപ്പിംഗിന്റെ ഫലമായി യുപിയിലെ കൊറോണ കേസുകള്‍ നിസാരമാണെന്നാണ് ഗ്രാഫിക്‌സില്‍ തെളിഞ്ഞത്. ഈ തെറ്റ് സംഭവിച്ചതില്‍ ഞങ്ങള്‍ ഖേദിക്കുന്നു’. ന്യൂസ് 18 ഉത്തര്‍പ്രദേശ് ട്വിറ്ററില്‍ കുറിച്ചു.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. പുതിയ കോവിഡ് കേസുകളില്‍ നേരിയ കുറവ് ഉണ്ടായിട്ടുണ്ടെന്നും മെഡിക്കല്‍ ഓക്‌സിജന്റെയോ കിടക്കകളുടെയോ കാര്യത്തില്‍ കുറവ് ഉണ്ടാകില്ലെന്നും അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അഭിസംബോധനയ്ക്കിടെയാണ് ന്യൂസ് 18 വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്തത്. സംഭവത്തില്‍ യോഗി സര്‍ക്കാര്‍ ഇടപെട്ടെന്നും ചാനലിനോട് വിശദീകരണം തേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.