തിരുവനന്തപുരം: കോവിഡ് കൂട്ടപ്പരിശോധനയുടെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് നടത്തിയത് 1,33,836 പരിശോധനകള്‍. ഏറ്റവും കൂടുതല്‍ പേര്‍ പരിശോധന നടത്തിയത് കോഴിക്കോട് ജില്ലയിലാണ്. 19,300 പേരെയാണ് പരിശോധിച്ചത്. ഏറ്റവും കുറച്ചുപേര്‍ക്ക് പരിശോധന നടന്നത് ഇടുക്കിയിലാണ്.

എറണാകുളം ജില്ലയില്‍ രണ്ട് ദിവസത്തിനുള്ളില്‍ 31000 കോവിഡ് പരിശോധനകള്‍ ലക്ഷമിട്ടുള്ള പ്രത്യേക ക്യാമ്ബയിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക പരിശോധന ക്യാമ്ബുകള്‍ സംഘടിപ്പിച്ചു. എല്ലാ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ വിവിധ സ്വകാര്യ ആശുപത്രികളും സഞ്ചരിക്കുന്ന പരിശോധനാ സംവിധാനങ്ങളും പ്രത്യേക പരിശോധനാ ക്യാമ്ബയിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. ജില്ലയില്‍ ഏഴ് സഞ്ചരിക്കുന്ന പരിശോധനാ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു.

താഴെത്തട്ടില്‍ ആശാ പ്രവര്‍ത്തകരുടെ സഹായത്തോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തവരുടെയും മറ്റും പരിശോധന നടന്നു. വാക്‌സിന്‍ സ്വീകരിക്കാത്ത 45 വയസ്സിന് മുകളില്‍ പ്രായമുള്ള ലക്ഷണമില്ലാത്തവരെയും പരിശോധിക്കുന്നുണ്ട്. കണ്ടയ്‌ന്മെന്റ് സോണുകള്‍ ക്ലസ്റ്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുഴുവന്‍ പേരെയും പരിശോധനക്ക് വിധേയരാക്കും. പരിശോധന നടത്തുന്ന സംഘങ്ങള്‍ ആന്റിജന്‍ പരിശോധനാ ഫലം ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്പപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.

ക്യാമ്ബയിന് മുന്നോടിയായി പഞ്ചായത്ത് തലത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം ചേര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌ക്വാഡ് വര്‍ക്കിന് ഇറങ്ങിയവര്‍, പോളിംഗ് ഏജന്റുമാര്‍, സ്ലിപ്പ് വിതരണത്തിനിറങ്ങിയവര്‍ എന്നിങ്ങനെ കൂടുതല്‍ ആളുകളുമായി സംമ്ബര്‍ക്കത്തില്‍ വന്നവരെ പ്രത്യേകം കണ്ടെത്തിയാണ് പരിശോധന നടത്തുന്നത്. പരിശോധനാ ക്യാമ്ബയിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ലാബുകളിലടക്കം കോവിഡ് പരിശോധന സൗജന്യമായിരിക്കും. കോവിഡ് രോഗബാധിതരുമായി സമ്ബര്‍ക്കത്തില്‍ വന്നവരുടെ വിവരങ്ങള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിന്നും ശേഖരിച്ചാണ് പരിശോധന നടത്തുന്നത്.