എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വിധി പറയും. ഇ.ഡി സെപ്യൂട്ടി ഡയറക്ടര്‍ പി.രാധാകൃഷ്ണനാണ് കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ വാദം കേട്ടത് ജസ്റ്റിസ് വി.ജി.അരുണാണ്. സ്വപ്‌നയുടെ ശബ്ദരേഖ, സന്ദീപ് നായരുടെ മൊഴി എന്നിവയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് ഉന്നയിക്കുന്ന ആരോപണവും തുടര്‍ന്ന് എടുത്ത കേസിനുമെതിരെയാണ് ഇ.ഡി ഹര്‍ജി നല്‍കിയത്. ഒരു ഏജന്‍സിയുടെ കണ്ടെത്തലിനെതിരെ മറ്റൊരു ഏജന്‍സി കേസെടുക്കുന്നത് ചട്ടവിരുദ്ധമാണ്.ക്രൈംബ്രാഞ്ച് കേസെടുത്തത് ദുരുദ്ദേശപരമാണ് എന്നിവയാണ് ഇ.ഡി കോടതിക്ക് മുന്‍പാകെ ഉന്നയിച്ചത്.

ഉന്നതരിലേയ്ക്ക് ഇ.ഡി.യുടെ അന്വേഷണം എത്തുന്നത് തടയാനാണ് സംസ്ഥാന സര്‍ക്കാറിനായി ക്രൈംബ്രാഞ്ച് വഴിവിട്ട് കേസെടുക്കുന്നത്. ഇഡിയ്ക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണ് ക്രൈംബ്രാഞ്ചെന്നും ഇ.ഡി.വാദിച്ചു. ക്രൈംബ്രാഞ്ച് ഇഡിക്കെ തിരെ കള്ളക്കഥകള്‍ മെനയുകയാണ്. ഇ.ഡി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന പരാതി സന്ദീപ് നായര്‍ മുന്‍പ് എവിടെയും പറഞ്ഞിട്ടില്ല. പരാതികളുണ്ടോയെന്ന് പല തവണ കോടതി ചോദിച്ചപ്പോഴും ഇല്ലെന്നായിരുന്നു സന്ദീപിന്റെ മറുപടി. എട്ട് മാസത്തിനു ശേഷം സന്ദീപ് പരാതിയുമായി വന്നതിന് പിന്നില്‍ ഉന്നതരുടെ പ്രേരണയെന്നും ഇ.ഡി കോടതിയില്‍ അറിയിച്ചു.

ഹൈക്കോടതി ഇ.ഡിയുടെ വാദം ശരിവെച്ചാല്‍ ക്രൈബ്രാഞ്ചിനും സംസ്ഥാന സര്‍ക്കാറിനും കനത്ത തിരിച്ചടിയാകും. അതല്ല ക്രൈംബ്രാഞ്ച് എടുത്ത കേസ് ചട്ടവിരുദ്ധമല്ലെന്ന് കോടതി നിരീക്ഷണം വന്നാല്‍ ഇഡി ഇതുവരെ കണ്ടെത്തിയ തെളിവുകള്‍ കോടതിയെ പ്രത്യേകം ബോദ്ധ്യപ്പെടുത്തേണ്ടിവരും. സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ട് പ്രതികളെ കൊണ്ട് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചുവെന്ന ആരോപണമാണ് ക്രൈംബ്രാഞ്ച് ഉന്നയിക്കുന്നത്. കോടതി ക്രൈംബ്രാഞ്ചിന്റെ നടപടി സാധൂകരിച്ചാല്‍ ഇ.ഡിക്കെതിരായ ആരോപണത്തില്‍ അന്വേഷണം തുടരാന്‍ ക്രൈംബ്രാഞ്ചിനാകും. ഇതിന്റെ ഭാഗമായി ഇ.ഡി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും ക്രൈംബ്രാഞ്ചിന് അനുവാദം ലഭിക്കും.