അനധികൃത സ്വത്ത് സമ്ബാദനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത് വിജിലന്‍സ് പൂര്‍ത്തിയാക്കി. തനിക്ക് നല്ല ആത്മ വിശ്വാസമുണ്ട്, തന്നെ പൂട്ടാനാകില്ലെന്നും കെ.എം. ഷാജി ചോദ്യംചെയ്യലിന് ശേഷം പ്രതികരിച്ചു.

തനിക്ക് മറ്റുള്ളവരില്‍ നിന്നും ഒന്നും ഒളിച്ചുവെയ്ക്കാനില്ല. ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജമാണ്. കട്ടിലിന് അടിയില്‍ നിന്നാണ് തന്റെ വീട്ടില്‍ നിന്നും വിജിലന്‍സ് പണം കണ്ടെത്തിയത്, അല്ലാതെ ക്ലോസറ്റില്‍ നിന്നല്ല. തെരഞ്ഞെടുപ്പിനായി സൂക്ഷിച്ച പണമാണ് ഇതെന്നും കെ.എം. ഷാജി അറിയിച്ചു.

വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ കണക്കുകള്‍ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. ബാക്കി രേഖകള്‍ ഒരാഴ്ചയ്ക്ക് ശേഷം കൈമാറും. വീട്ടില്‍ നിന്ന് കണ്ടെത്തിയ വിദേശ കറന്‍സികള്‍ മക്കളുടെ നാണയ ശേഖരത്തിലുള്ളതാണ്. ഭൂമി ഇടപാടുകള്‍ സംബന്ധിച്ച്‌ ഒരു രേഖകളും വിജിലന്‍സിന തന്റെ പക്കല്‍ നിന്നും കിട്ടിയിട്ടില്ല. തനിക്കെതിരായ രാഷ്ട്രീയ മുതലെടുപ്പാണ് കേസ്. മൂന്ന് വര്‍ഷത്തിലധികമായി നിരന്തരമായി തന്നെ വേട്ടയാടുകയാണ്. സ്വാഭാവികമായ ചോദ്യം ചെയ്യലാണ് ഇന്ന് നടന്നതെന്നും ഷാജി പ്രതികരിച്ചു.

മുഖ്യമന്ത്രി തന്നോട് പകപോക്കുകയാണെന്ന് വിജിലന്‍സ് വീട്ടില്‍ തെരച്ചില്‍ നടത്തിയശേഷം കെ.എം. ഷാജി നേരത്തെ വ്യക്തമാക്കിയിരുന്നു. തന്റെ പക്കല്‍ നിന്നും കണ്ടെത്തിയ പണത്തിന് വ്യക്തമായ രേഖകളുണ്ട്. ഇവ തിരിച്ചു നല്‍കേണ്ടതായി വരും. ബന്ധുവിന്റെ ഭൂമിയിടപാടിനായ് കൊണ്ടുവന്ന പണമാണ് പിടിച്ചെടുത്തതെന്നുമാണ് കെ.എം. ഷാജി വിജിലന്‍സ് തെരച്ചിലിന് ശേഷം അറിയിച്ചത്.