ഒട്ടാവ: പാര്‍ലമെന്‍റിന്‍റെ സൂം മീറ്റിങ്ങില്‍ കനേഡിയന്‍ എം.പി പ്രത്യക്ഷപ്പെട്ടത് നഗ്നനായി. ലിബറല്‍ പാര്‍ട്ടി എം.പിയായ വില്യം ആമോസാണ് ഹൗസ് ഓഫ് കോമണ്‍സിന്‍റെ ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ മറ്റ് എം.പിമാരുടെ മുന്നില്‍ നഗ്നനായി സ്‌ക്രീനിലെത്തിയത്. ബുധനാഴ്ച നടന്ന സംഭവത്തിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ കനേഡിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ സംഭവം വിവാദമായി. തുടര്‍ന്ന് ക്ഷമാപണവുമായി വില്യം ആമോസ് രംഗത്തെത്തി. തന്‍റെ ഭാഗത്ത് നിന്നുണ്ടായത് ദൗര്‍ഭാഗ്യകരമായ പിഴവാണെന്ന് സമ്മതിച്ച അദ്ദേഹം എല്ലാവരോടും ക്ഷമ ചോദിച്ചു.

‘ഞാന്‍ ഇന്ന് ദൗര്‍ഭാഗ്യകരമായ ഒരു പിഴവ് വരുത്തി, തീര്‍ച്ചയായും അതില്‍ ലജ്ജിക്കുന്നു.ജോഗിങ്ങിന് ശേഷം മീറ്റിങ്ങില്‍ പങ്കെടുക്കാനായി വസ്ത്രം മാറുന്നതിനിടെ എന്‍റെ ക്യാമറ ആകസ്മികമായി ഓണ്‍ ആവുകയായിരുന്നു. പാര്‍ലമെന്‍റിലെ എന്‍റെ എല്ലാ സഹപ്രവര്‍ത്തകരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. അത് ശരിക്കുമൊരു പിഴവ് ആയിരുന്നു, ഇനിയൊരിക്കലും ആവര്‍ത്തിക്കുകയില്ല’ -അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇേന്‍റണല്‍ കോണ്‍ഫറന്‍സ് ഫീഡില്‍ ആയിരുന്നതിനാല്‍ പാര്‍ലമെന്‍റ് അംഗങ്ങളും ഉദ്യോഗസ്ഥരും മാത്രമേ ആമോസിനെ കണ്ടുള്ളൂ. അദ്ദേഹം സംസാരിക്കാഞ്ഞതിനാല്‍, ഇത് പൊതു ഫീഡില്‍ പ്രത്യക്ഷപ്പെട്ടില്ല. സംസാരിക്കാഞ്ഞതിനാല്‍ ഹൗസ് ഓഫ് കോമണ്‍സിന്‍റെ പെരുമാറ്റച്ചട്ടലംഘനത്തിന് അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകാനിടയില്ല. അതേസമയം, സംഭവത്തെ കുറിച്ച്‌ പ്രതികരിക്കാന്‍ ലിബറല്‍ പാര്‍ട്ടി നേതാവും കനേഡിയന്‍ പ്രധാനമന്ത്രിയുമായ ജസ്റ്റിന്‍ ട്രൂഡോ തയാറായില്ല. അതേസമയം, പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് വലിയ വിവാദമാക്കിയിട്ടുണ്ട്.